ഇപ്പോള്‍ വിവാദമായിരിക്കുന്ന സൈബര്‍ കേയ്സിന് കാരണമായ വിചിത്രകേരളം എന്ന ബ്ലോഗ് വായിക്കുകയും അതിന്റെ ഹേയ്റ്റ് കണ്ടെന്റിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്ത ബ്ലോഗര്‍മാരില്‍ ഒരാളാണ് ഈ ലേഖകനും. വിമര്‍ശങ്ങള്‍ക്കുനേരെയുള്ള അസഹിഷ്ണുതകൊണ്ടാവണം, ബ്ലോഗുടമ കമന്റ് ചെയ്യാനുള്ള ഓപ്ഷന് തന്നെ എടുത്തുകളയുകയാണുണ്ടായത്.
കേരളത്തിലെ നായര്‍ സ്ത്രീകളുടെ ലൈംഗികതയും അതിനെ ചുറ്റിപ്പറ്റിയുള്ള സദാചാരമൂല്യങ്ങളും പൊതുവെയുള്ള മറ്റ് സാമൂഹിക/സാമുദായിക വിഭാഗങ്ങളില്‍നിന്നു വ്യത്യസ്തമായിരുന്നു എന്നത് ഒരു ചരിത്രസത്യമാണ്. ഭൗതികവും രാഷ്ട്രീയവുമായ നേട്ടങ്ങള്‍ക്കുവേണ്ടിക്കൂടി നായര്‍ സമുദായത്തിലെ ചിലര്‍ പോളിയാണ്ട്രി എന്ന പ്രാക്റ്റീസിനെ ഉപയോഗിച്ചിരുന്നു എന്ന ഭാഗികമായി മാത്രം ശരിയായ ചരിത്രവസ്തുതയെ വളച്ചൊടിച്ചും, ചരിത്രസന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റിയും, നായര്‍ സമുദായത്തിലെ സ്ത്രീകള്‍ മുഴുവന്‍ വേശ്യകളായിരുന്നു എന്ന് വാദിക്കുകയും അതിന് ചരിത്രത്തില്‍നിന്നും ചെറി പിക് ചെയ്ത വസ്തുതകളെ ഊഹങ്ങളും ഭാവനാസൃഷ്ടികളുമായി കൂട്ടിക്കലര്‍ത്തി തികച്ചും പ്രതിഷേധാര്‍ഹമായ രീതിയിലും ഭാഷയിലും അവതരിപ്പിക്കുകയും ചെയ്ത ബ്ലോഗായിരുന്നു വിചിത്രകേരളം.
(വിചിത്രകേരളം ബ്ലോഗറുടെ യഥാര്‍ത്ഥ പേര് ഷൈന്‍ എന്നാണെന്ന് പൊലീസ് ആരോപിക്കുന്നു. കോടതിയില്‍ അത് തെളിയുന്നതുവരെ വിചിത്രകേരളം എന്ന ബ്ളോഗ് പേരിനുപകരം ഷൈന്‍ എന്ന ഭൌതികവ്യക്തിത്വമുള്ള മനുഷ്യജീവിയുടെ പേര് ഉപയോഗിക്കുന്നത് അനീതിയാണെന്ന് ഞാന്‍ കരുതുന്നു. പൊലീസിന്റെ ആരോപണം കോടതി ശരിവയ്ക്കുന്നതുവരെ വിചിത്രകേരളം എന്ന ബ്ലോഗുടമയെ ഷൈന്‍ എന്നു വിളിക്കുന്നത് കോടതിയില്‍ പരിഗണനയിലിരിക്കുന്ന വ്യവഹാരത്തില്‍ മുന്‍വിധിയോടെ അഭിപ്രായം പറയുക എന്ന പ്രാഥമികമായി അധാര്‍മ്മികവും രണ്ടാമതായി മാത്രം നിയമവിരുദ്ധവുമായ പ്രവര്‍ത്തിയായിരിക്കും എന്നതിനാല്‍ അത്തരമൊരു സംബോധന ഇവിടെ ഒഴിവാക്കുന്നു).
വിചിത്രകേരളം ബ്ലോഗര്‍ എഴുതിയിരുന്നതില് വസ്തുതാപരമായ ധാരാളം ശരികളുണ്ടായിരുന്നു. പക്ഷേ മിക്കവാറും ശരിയായ വസ്തുതകളില്‍നിന്ന് രാഷ്ട്രീയമായും വസ്തുതാപരമായും തീര്‍ത്തും തെറ്റായ നിഗമനങ്ങളിലേക്കാണ് അറിഞ്ഞോ അറിയാതെയോ അദ്ദേഹം സ്ഥിരമായി എത്തിച്ചേര്‍ന്നിരുന്നത്.ആ സമീപനത്തില്‍ പ്രതിഷേധാര്‍ഹമായ പല വശങ്ങളുണ്ട്.
* ഇന്നിന്റെ പൊതുബോധം സൃഷ്ടിച്ചുവച്ചിട്ടുള്ള, എന്നാല്‍ കാര്യമായി ആരും പ്രാക്റ്റീസ് ചെയ്യാത്ത പുരുഷാധിപത്യസദാചാരബോധത്തിന്റെ അടിസ്ഥാനത്തില്‍ വേറൊരു കാലത്തെ, രാഷ്ട്രീയം കൊണ്ടും സംസ്കാരം കൊണ്ടും തികച്ചും വ്യത്യസ്തമായ വേറൊരു കാലത്തെ, വിധിക്കുക എന്ന രീതിശാസ്ത്രപരമായ തെറ്റ്.
* ഇന്നിന്റെ സദാചാരബോധം ചോദ്യം ചെയ്യാന്‍ പാടില്ലാത്തതും നിശ്ചലവും പരിപാവനമായതുമായ എന്തോ ആണെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന സാംസ്കാരികവിധിതീര്‍പ്പ്.
* തീര്‍ത്തും കപടവും ജനാധിപത്യവിരുദ്ധവുമായ വര്‍ത്തമാനകാലസദാചാരബോധത്തിന്റെ റീയിന്‍ഫോഴ്സ്മെന്റില്‍ പങ്കാളിയാവുകവഴി താന്‍ വിമര്‍ശിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഭാവിക്കുന്ന അതേ കപടസദാചാരത്തെ വേറൊരു രീതിയില്‍ അംഗീകരിക്കല്‍.
* നായര്സമുദായം പോളിയാണ്ട്രി പിന്തുടര്ന്നിരുന്നെങ്കില് അവര്‍ക്കുമുകളിലുള്ള സാവര്‍ണ്ണ്യത്തിന്റെ ഇരകള്‍ കൂടിയായിരുന്നു അവരെന്ന് അനുമാനിക്കാനുള്ള സാമൂഹ്യബോധമില്ലായ്മ.
* ലൈംഗികചൂഷണത്തിന്റെ ഇരകള്‍ എന്ന നിലയെ, ഇരകളുടെ പൊതുവെയുള്ള നിലപാടില്‍നിന്ന് വ്യത്യസ്തമായി, അവരില്‍ ചിലരെങ്കിലും കാലക്രമേണ സാമൂഹ്യ-സാമ്പത്തിക ഉന്നതിക്ക് പ്രയോജനപ്പെടുത്തിയെന്നത് ശരിയാണെങ്കില്‍പ്പോലും പ്രാഥമികമായി അവര്‍ ബ്രാഹ്മണ്യത്തിന്റെ ഇരകളായിരുന്നു വസ്തുതക്കുനേരെയുള്ള കണ്ണടയ്ക്കുക വഴി വിക്റ്റിമിനെ വീണ്ടും വിക്റ്റിമൈസ് ചെയ്യല്‍.
കാളക്ക് പകരം നുകത്തില്‍ കെട്ടിയിരുന്നവന്റെ പിന്തലമുറയെ നിന്റെയൊക്കെ അപ്പൂപ്പന്മാര് കന്നുകാലികളെപ്പോലെയായിരുന്നു എന്ന് പരിഹസിക്കുന്നപോലെയാണ് വേറൊരുകാലത്തെ നായര്‍സ്ത്രീകളെ അവര്‍ക്ക് നാമമാത്രനിയന്ത്രണം മാത്രമുണ്ടായിരുന്ന ലൈംഗികവിധേയത്വത്തിന്റെ പേരില്‍ പരിഹസിക്കുന്നതും.
അതേസമയം സ്വേച്ഛാപരമായിരുന്നു നായര്‍ സ്ത്രീകളുടെ ലൈംഗികജീവിതം എന്നും ലോകത്തിലെത്തന്നെ ലൈംഗികതയുടെ പുറത്ത് സ്വയംനിര്‍ണ്ണയാവകാശമുണ്ടായിരുന്ന അപൂര്‍വ്വം സ്ത്രീസമൂഹങ്ങളില്‍ ഒന്നായിരുന്നു അവര്‍ എന്നുമൊക്കെ സന്ദേഹങ്ങളില്ലാതെ അനുമാനിക്കുന്നതും ഇര എന്ന പൊസിഷന്റെ നിരാകരണമാണ്. സാമൂഹ്യസമര്‍ദ്ദം കൊണ്ടും സമുദായത്തിലെ സ്ത്രീകളുടെ പ്രത്യേകമായ ലൈംഗികജീവിതത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചിരുന്ന, ചിഹ്നങ്ങളില്‍ മാട്രിയാര്‍ക്കലായിരുന്നെങ്കിലും ഫലത്തില്‍ പാട്രിയാര്‍ക്കലായിരുന്ന, കുടുംബാധികാരഘടനയുടെ നേരിട്ടുള്ള സമര്‍ദ്ദംകൊണ്ടും അത്തരമൊരു സ്വയംനിര്‍ണ്ണയാവകാശം സ്ത്രീകള്‍ക്ക് വ്യാപകമായി സാദ്ധ്യമായിരുന്നില്ലെന്ന് വേണം അനുമാനിക്കാന്‍. സൂരിനമ്പൂതിരിപ്പാടുമാരില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞാല്‍പ്പോലും പഞ്ചുമേനവന്‍മാരില്‍നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞ ഇന്ദുലേഖമാര്‍ അപൂര്‍വ്വമായിരുന്നിരിക്കണം.
വിചിത്രകേരളം ബ്ലോഗര്‍ നടത്തിയ ഇടപെടലിന്, അതെത്രമാത്രം ക്ഷുദ്രമായിരുന്നാലും, സാംസ്കാരികവിമര്‍ശനത്തിന്റേതായ ഒരു തലമുണ്ടായിരുന്നു. അതിന്റെ നിയമപരമായ വശങ്ങള് ചര്‍ച്ചചെയ്യേണ്ട ആവശ്യം പോലും ഇവിടെയുണ്ടെന്ന് കരുതുന്നില്ല, പൊലീസ് ചാര്‍ജ് ചെയ്യുന്ന കേയ്സിന്റെ അടിസ്ഥാനത്തിലും ഹാജരാക്കപ്പെടുന്ന തെളിവുകളുടെ അടിസ്ഥാനത്തിലും കോടതി തീരുമാനിക്കേണ്ടതാണത്. സാംസ്കാരികയുക്തികളെ നേരിടേണ്ടത് മെച്ചപ്പെട്ട സാംസ്കാരികയുക്തികള്‍ കൊണ്ടായിരിക്കണം എന്ന് ഞാന്‍ കരുതുന്നു.
വിചിത്രകേരളം മുന്നോട്ടുവച്ച അതേ വസ്തുകള്‍ത്തന്നെ ചരിത്രസന്ദര്‍ഭവുമായി ചേര്‍ത്തുവച്ച് പുനര്‍വ്യാഖ്യാനിച്ചാല്‍ അദ്ദേഹത്തിന്റെ നിഗമനങ്ങളുടെ നേരെ എതിരായ നിഗമനങ്ങളിലേക്കെത്താനും അദ്ദേഹത്തിന്റെ അസംബന്ധനിലവാരത്തിലുള്ള അനുമാനങ്ങളെ ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ നിരാകരിക്കാനും കഴിയുമായിരുന്നു. വലിയ ബൌദ്ധികാധ്വാനമൊന്നും ആവശ്യമില്ലാത്ത അത്തരം സാംസ്കാരികമായ ഒരു തിരുത്തലിന് ശ്രമിക്കാതെ/പ്രാപ്തിയില്ലാതെ രാഷ്ട്രീയാധികാരത്തിനും സ്വാധീനത്തിനും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ കഴിയുന്ന പൊലീസ് സംവിധാനത്തെ ഉപയോഗപ്പെടുത്തുന്നതിന്റെ യുക്തിയും ധാര്‍മ്മികതയും ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. നമ്പ്യാരായ കുഞ്ചന്റെ രാജാവ് നാരായണപ്പണിക്കരായിരുന്നെങ്കില്‍ കലക്കത്തുകാരന്‍ എത്ര തുള്ളല്‍ തികയ്ക്കുമായിരുന്നു?
പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ധാരണകളെ ഇത്തരം ചര്‍ച്ചകളില്‍ ക്രിയാത്മകമായി ഇടപെട്ട് വിശദീകരിക്കാനും തിരുത്താനും തങ്ങള്‍ക്ക് കിട്ടുന്ന അവസരം കൂടിയാണ് ഇത്തരം നടപടികളിലൂടെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതെന്ന് ഇവരെ ആരു പറഞ്ഞുമനസ്സിലാക്കും? എക്സോസ്റ്റ് വാല്‍വുകളെ എത്രകാലം ഇവര്‍ ഭീഷണിപ്പെടുത്തി അടച്ചുവയ്ക്കും?
നിയമങ്ങള്‍ അതാത് കാലത്തെ സാമാന്യയുക്തിയെ ക്രോഡീകരിച്ചതാണ് ; സാംസ്കാരികയുക്തികളാകട്ടെ അതിലും പല പടികള്‍ കടന്ന് നാളെയുടെ നിയമയുക്തിയെ നിര്‍ണ്ണയിക്കുന്നവയും. ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഏത് പരിഷ്കൃതസമൂഹവും നിയമത്തിന്റെ ജഡവ്യവഹാരങ്ങളേക്കാള്‍ ചലനാത്മകമായ സാംസ്കാരികവ്യവഹാരങ്ങള്‍ക്കാണ് ഊന്നല്‍ കൊടുക്കുക.
സാംസ്കാരികവ്യവഹാരങ്ങളെയും അതുവഴി ഉരുത്തിരിയുന്ന യുക്തികളേയും തടയുന്നത് നിലവില്‍ തങ്ങള്‍ക്കനുകൂലമായ നിയമങ്ങള്‍ക്ക് നാളെയുണ്ടാകാനിടയുള്ള പരിണാമത്തെ തടയലും കൂടിയാണ്. ജാതികൊണ്ട് സ്വയം അടയാളപ്പെടാന്‍ പോലും വിമുഖരായിരുന്ന ഉല്പതിഷ്ണുക്കളുടെ ഒരു വന്‍നിരയെ കേരളത്തിന് സാങ്കേതികമായ അര്‍ത്ഥത്തിലെങ്കിലും സംഭാവനചെയ്ത ഒരു സമുദായമായിരുന്നിട്ടും കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ ചരിത്രത്തിലുടനീളം ജഡതയെ മാത്രം സ്നേഹിച്ച നായര്‍ സമുദായത്തിന്റെ ഔദ്യോഗികസംഘടനാനേതൃത്വം ഇത്തരം നടപടികള്‍ക്ക് മുതിരുന്നതില്‍ അതിശയമില്ല. കാലത്തെ അതിജീവിച്ച് വര്‍ത്തമാനകാലത്തെ നിര്‍ണ്ണയിക്കുന്ന, ജനാധിപത്യമടക്കമുള്ള, മിക്കവാറും ആശയങ്ങള്‍ എല്ലാംതന്നെ അതാത് കാലത്തെ നിയമങ്ങള്‍ക്ക് എതിരായിരുന്നുതാനും.
അഭിപ്രായസ്വാതന്ത്ര്യം എന്നത് വസ്തുതാപരമായി പൂര്‍ണ്ണമായും തെറ്റായ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കൂടിയാണ്. ഒരു സാംസ്കാരികവ്യവഹാരത്തിനെ, അതെത്ര ചെറുതോ നികൃഷ്ടമോ ആയാലും, നേരിടേണ്ടത് സാംസ്കാരികയുക്തികള്‍ ഉപയോഗിച്ചുകൊണ്ട് സംസ്കാരത്തിന്റെ തലത്തിലായിരിക്കണം. ബ്ലോഗിലുണ്ടായതിനെ ബ്ലോഗില്‍ മാത്രം ചെറുക്കണമെന്നല്ല പറയുന്നത്, അതിനെ സാദ്ധ്യമായ ഏത് മാദ്ധ്യമത്തിലേക്കും ചര്ച്ചയ്ക്കെടുക്കുന്നതില് തെറ്റൊന്നുമില്ല. തന്റെ തെറ്റായ ധാരണകളെ പ്രകടിപ്പിക്കുക എന്ന സാംസ്കാരികസ്വാതന്ത്ര്യം ഉപയോഗിക്കുകയാണ് വിചിത്രകേരളം ബ്ലോഗര്‍ ചെയ്തത്. അതില്‍ വിയോജിപ്പുണ്ടെങ്കില്‍ സാംസ്കാരിതലത്തില്‍ നേരിടേണ്ടതിനുപകരം നിയമത്തിന്റെ എളുപ്പവഴി സ്വീകരിക്കുന്നത് തങ്ങള്‍ക്കെതിരെ സാദ്ധ്യമായ രാഷ്ട്രീയ-സാംസ്കാരികവ്യവഹാരങ്ങളെ മുളയിലേ നുള്ളാനുള്ള ഫ്യൂഡല്‍ യുക്തിയായേ കാണാനാവൂ.
മറ്റേത് മാദ്ധ്യമവും ചര്‍ച്ചയ്ക്കെടുക്കാന്‍ മടിക്കുന്ന ആഴത്തിലും പരപ്പിലും ബ്ലോഗ് ചര്‍ച്ചകളില്‍ ജാതിയും ജാതീയതയും പൊളിച്ചടുക്കപ്പെട്ടിട്ടുണ്ട്. അധികാരം കയ്യാളുന്ന വിഭാഗങ്ങളുടെ സാംസ്കാരികമായ മേല്‍ക്കൈ ഒരു തരത്തിലും സാദ്ധ്യമല്ലാത്ത മേഖലയാണ് മലയാളം ബ്ലോഗ് ഇന്ന്. ഒരാള്‍ക്കും സ്വന്തം ജാതിയില്‍ പരസ്യമായി അഭിമാനിക്കല്‍ അത്ര എളുപ്പമാവില്ല ബ്ലോഗുള്ളിടത്തോളം.
ടെലിവിഷന്‍ വാര്‍ത്തകളുടെ മണിക്കൂറുകളുടെ ആയുസ്സും പത്രത്തിന്റെ ദിവസത്തെ ആയുസ്സും വാരികകളുടെ ആഴ്ചകളുടെ ആയുസ്സുമല്ലല്ലോ ഇന്റര്‍നെറ്റിലെ കണ്ടെന്റിന്. ഉണ്ടായ അന്നുമുതലുള്ള സകല കണ്ടെന്റും ഒറ്റ കീവേര്‍ഡ് സെര്‍ച്ചില്‍ പൊങ്ങിവരും. കൈകാര്യം ചെയ്യാതെ വളരാന്‍ വിട്ടാല്‍ നാളേറുന്തോറും കണ്ടെന്റിന്റെ അളവും ഗുണവും കൂടിവരികയും ചെയ്യും.
ജാത്യാഭിമാനികള്‍ സ്വന്തം ജാതിയുടെ പേര്, അതിനി ഏത് പ്രമുഖജാതിയാണെങ്കിലും, ഒന്ന് സെര്‍ച് ചെയ്താല്‍ അതോടെ തീരും അഭിമാനം. വിവരങ്ങള്‍ മറച്ചുവച്ചുകൊണ്ടും പറയുന്നവന്റെ വായമൂടിക്കൊണ്ടുമുള്ള പരമ്പരാഗത മീഡിയാ മാനേയ്ജ്മെന്റിന് ഇന്റര്‍നെറ്റ് വഴങ്ങിക്കിട്ടില്ല. പരസ്യം കിട്ടാത്ത അവസ്ഥ വരുത്തുമെന്ന് വിരട്ടിയാല്‍ ചാനല്‍ വീഴും, അമേരിക്കയില്‍ കിടക്കുന്ന ഹോസ്റ്റിങ്ങ് കമ്പനിയെ എന്തുപറഞ്ഞ് വിരട്ടും?
തങ്ങള്‍ ജാതിശ്രേണിയില്‍ ക്ഷത്രിയരും ബ്രാഹ്മണരോട് വിവാഹബന്ധം വരെ ഉണ്ടായിരുന്നവരുമായിരുന്നെന്നും അതുകൊണ്ടുതന്നെ ബ്രാഹ്മണ്യത്തോട് തോളോടുതോള്‍ ചേര്‍ന്ന് നിന്നിരുന്നവരുമാണെന്നും കേരളചരിത്രത്തിനെക്കുറിച്ച് കാര്യമായ ധാരണയില്ലാത്ത മലയാളി പൊതുസൈക്കിയില്‍ കുത്തിവയ്ക്കുന്നതിലും അങ്ങനെ സ്വയം വിശ്വസിപ്പിക്കുന്നതിലും നായര്‍ ഉപജാപം വിജയിച്ചിട്ടുണ്ട്. ബ്രാഹ്മണാധികാരത്തിന് സമീപകാലകേരളസമൂഹത്തിലുണ്ടായ പുനര്‍നിര്‍മ്മിതിക്ക് ഒരു സാദ്ധ്യതയുമില്ലാത്ത സ്വാധീനത്തകര്‍ച്ചയെയും ആ തകര്‍ച്ച ഒഴിച്ചിട്ട സാംസ്കാരികഇടത്തെയും ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചത് നായര്‍ സമുദായമാണ് - പൊതുവെ പ്രതീക്ഷിക്കപ്പെട്ടപോലെ പുരോഗമനാശയങ്ങളോ പ്രസ്ഥാനങ്ങളോ അല്ല. സാംസ്കാരികവും രാഷ്ട്രീയവുമായ മേല്‍ക്കൈ സ്വാഭാവികമായി വന്നുചേരേണ്ടത് തങ്ങളിലേക്കാണെന്നും ചാതുര്വര്ണ്യത്തില് ബ്രാഹ്മണന് തൊട്ടുപിറകേ വരുന്ന വര്‍ണ്ണമെന്ന നിലയില്‍ 'ക്ഷത്രിയ'രായ തങ്ങള്‍ അതിന് സര്‍വ്വഥാ അര്‍ഹരാണെന്നും സ്ഥാപിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. തൊണ്ണൂറുകളിലുണ്ടായ ദേശീയരാഷ്ട്രീയത്തിലെ സംഘപരിവാറിന്റെ തിരിച്ചുവരവും സമാന്തരമായി കേരളത്തില്‍ നടന്ന സാംസ്കാരിക റിവൈവലിസവും ഇത്തരം വ്യാജനിര്‍മ്മിതികളില്‍ പരസ്പരപൂരകമായി നിലകൊള്ളുകയും ചെയ്തു.
തികച്ചും ബോധപൂര്‍വ്വമായി പണിപ്പെട്ട് സൃഷ്ടിച്ചെടുത്ത അത്തരമൊരു സാംസ്കാരികാന്തരീക്ഷത്തിന്റെ തകര്‍ച്ച ബ്ലോഗ് പോലൊരു ജനാധിപത്യമാധ്യമരൂപത്തിന്റെ ഉദയത്തോടെ ക്ഷിപ്രസാധ്യമാണെന്നുള്ള തിരിച്ചറിവ് സ്വാഭാവികമായും റിവൈവലിസ്റ്റ് കളിക്കളങ്ങളില്‍ ജയിച്ചുനില്‍ക്കുന്ന ഒരു സമുദായത്തിലെ പ്രമാണിമാര്‍ക്ക് അത്ര സുഖകരമാവില്ല. ഇന്റര്‍നെറ്റ് മാദ്ധ്യമത്തില്‍ ഭാവിയില്‍ സാദ്ധ്യമാകാനിടയുള്ള കൂടുതല്‍ വലിയ ഒരു പൊളിച്ചടുക്കലിനെ ജാത്യാധികാരം ഭയക്കുന്നുണ്ടെന്നുവേണം, കൈ ഞൊടിച്ചാല്‍ ഏത് അധികാരിയും പാഞ്ഞെത്തുന്ന സ്വാധീനമുള്ള എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെക്കൊണ്ടുതന്നെ ഇത്തരമൊരു പരാതി നേരിട്ട് കൊടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുക എന്നുവേണം അനുമാനിക്കാന്‍.
സാംസ്കാരികവ്യവഹാരങ്ങളില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കുന്ന കീഴ്വഴക്കം സൃഷ്ടിക്കുകവഴി എല്ലാ ജനാധിപത്യവകാശങ്ങളേയും സംഘടിതനിയമനടപടിയുടെ ഭീഷണിയില്‍ നിര്‍ത്തി തങ്ങളുടെ ചരിത്രവും അതിന്റെ വ്യാഖ്യാനങ്ങളും ചര്‍ച്ചചെയ്യപ്പെടാനുള്ള അവസാനത്തെ സാധ്യതയും ഇല്ലാതാക്കുകയും അതുവഴി സാംസ്കാരിക-രാഷ്ട്രീയ സ്ഥാപിതതാല്പര്യങ്ങള് സംരക്ഷിക്കുകയും ചെയ്യാനുള്ള ശ്രമമായല്ലാതെ ഇത്തരമൊരു നടപടിയെ കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
ജാത്യാധിക്ഷേപത്തിന് കേയ്സെടുക്കണമെങ്കില്‍ ഈഴവര്‍ പന്നിപെറ്റ മക്കളാണെന്ന് ശാസ്തമംഗലത്ത് പൊതുവേദിയില്‍ പ്രസംഗിച്ചതായി റിപ്പോര്‍ട് ചെയ്യപ്പെട്ട എന്‍എസ്സ്എസ്. സ്ഥാപകന്‍ മന്നത്ത് പത്മനാഭനെതിരെ കേയ്സെടുത്തുകൊണ്ടായിരിക്കണം ആ പ്രക്രിയ തുടങ്ങേണ്ടത്. ഇനി അന്തരിച്ചവരുടെ പേരില്‍ കേയ്സെടുക്കാനാവില്ല എന്ന സാങ്കേതികന്യായമാണെങ്കില്‍ ജാത്യാധിക്ഷേപത്തിന് നിയമനടപടി എടുക്കുന്നതിനുമുമ്പ് അതിന്റെ അപ്പോസ്തലനായിരുന്ന തങ്ങളുടെ സംഘടനയുടെ സ്ഥാപകനേതാവിനെയും, അദ്ദേഹത്തെ മാതൃകയാക്കിയതുകൊണ്ടാവണം, തരം കിട്ടുമ്പോഴൊക്കെ ജാത്യാധിക്ഷേപം നടത്തുന്ന സംഘടനാപ്രവര്‍ത്തകരേയും അനുഭാവികളേയും തള്ളിപ്പറഞ്ഞുകൊണ്ടല്ലാതെ അതു ചെയ്യാന്‍ എന്‍എസ്എസ് നേതൃത്വത്തിന് ധാര്‍മ്മികമായി യാതൊരവകാശവുമില്ല.
വിമോചനസമരകാലത്തെ കടുത്ത ജാതീയത പുറത്തുചാടുന്ന മുദ്രാവാക്യങ്ങള്‍ മുതല്‍ രണ്ടായിരത്തി ഒന്‍പത് ഫെബ്രുവരിയില്‍ എന്‍എസ്എസ് സമ്മേളനത്തില്‍ നാരായണപ്പണിക്കരെ വേദിയിലിരുത്തി ബാലകൃഷ്ണപ്പിള്ള നടത്തിയ വിഷം വമിക്കുന്ന പ്രസംഗം വരെ കേള്‍ക്കാന്‍ കാതില്ലാതിരുന്നിട്ടും കാക്കത്തൊള്ളായിരം മലയാളം ബ്ലോഗുകള്‍ക്കിടയിലൊന്നിലെ പോസ്റ്റുകളിലൊന്ന് കേള്‍ക്കാന്‍ കഴിഞ്ഞ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ സെലക്റ്റീവ് കേള്‍വിയുടെ നിഷ്കളങ്കത ബോദ്ധ്യപ്പെടാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട്.
ഒരു പ്രത്യേക ജാതിയില്‍ ജനിക്കുക എന്നത് തെരഞ്ഞെടുക്കാവുന്ന ഒന്നല്ല. അവനവനു പങ്കില്ലാത്ത ഒന്നിനെക്കുറിച്ച് അഭിമാനമോ അപമാനമോ തോന്നേണ്ടതില്ല. ഒരു സമുദായത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്നവര്‍, അതില്‍ അഭിമാനിക്കുന്നവര്‍, അതിനെ വിമര്‍ശിക്കുമ്പോള്‍ മുറിവേല്ക്കുന്നവര്, അതിന്റെ അപമാനങ്ങളില്‍ പങ്കാളികളാകാന്‍ വിധിക്കപ്പെട്ടവരാണ്.
വിചിത്രകേരളം ബ്ലോഗര്‍ ചെയ്തത് കുറ്റമാണെങ്കില്‍ അത് മുഖ്യമായും ഒരു സാംസ്കാരികകുറ്റകൃത്യമാണ്. അതിനെ സംഘടിതമായ നിയമനടപടികൊണ്ട് നേരിടുകവഴി എന്‍എസ്എസ് കുറേക്കൂടി വലിയ ഒരു സാംസ്കാരികകുറ്റകൃത്യമാണ് ചെയ്യുന്നത് എന്ന് ഈ ലേഖകന്‍ കരുതുന്നു, നിയമത്തിന്റെ വിധിതീര്‍പ്പ് എന്തുതന്നെയായിരുന്നാലും.
Subscribe to:
Post Comments (Atom)
40 comments:
ബഹുമാനപ്പെട്ട നാരായണപ്പണിക്കര്‍ സമക്ഷം ഒന്നാന്തരം കിരിയത്ത് നായരായ മാരീചന് നായര്‍ ബോധിപ്പിക്കുന്ന സങ്കട ഹര്‍ജി
നമ്മള് നായന്മാരുടെ (ചക്കാല നായന്മാരെയോ വിളക്കിത്തല നായന്മാരെയോ പോലുളള ഒബിസി നായന്മാരുടെ കാര്യമല്ല ഈ പറയുന്നതെന്ന് പ്രത്യേകം ഓര്‍ക്കുമല്ലോ. അവന്റെയൊക്കെ മാനം പോവുകയോ പോവാതിരിക്കുകയോ ചെയ്യുന്നതില്‍ നമ്മുടെ സംഘടന സങ്കടപ്പെടേണ്ട ഒരു കാര്യവുമില്ല) അരുമകളായ സ്ത്രീജനങ്ങളെക്കുറിച്ച് ഇതാദ്യമായല്ല തോന്നിയവാസം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. 1788ല്‍ കേരളം ആക്രമിച്ച ടിപ്പു സുല്‍ത്താനില്‍ നിന്ന് തുടങ്ങിയതാണ് ഈ തെമ്മാടിത്തരം. അതിയാന് കോഴിക്കോട്ട് പുറപ്പെടുവിച്ച വിളംബരത്തില്‍ താഴെ പറയും പ്രകാരം ചില വാചകങ്ങള്‍ കാണുന്നു.
"നായന്മാരുടെ സ്ത്രീകള്‍ പത്തു പുരുഷന്മാരുമായി ബന്ധപ്പെടുകയും അശ്ലീലവൃത്തികളില്‍ ഏര്‍പ്പെടാന്‍ നിങ്ങളുടെ അമ്മമാരെയും സഹോദരിമാരെയും നിങ്ങള്‍ അനുവദിക്കുകയും തത്ഫലമായി ഈ രാജ്യത്തെ ജനങ്ങളെല്ലാം വ്യഭിചാരത്തില്‍ നിന്ന് ജനിക്കാന്‍ ഇടവരികയും വയലില്‍ മേഞ്ഞുനടക്കുന്ന മൃഗങ്ങളെക്കാള്‍ മോശമായ നിലയില്‍ നിങ്ങള്‍ പെരുമാറുകയും ചെയ്യുന്നതായി ഞാന്‍ മനസിലാക്കിയിരിക്കയാല് ഈ പാപപൂര്‍ണമായ ജീവിതവൃത്തി ഉപേക്ഷിച്ച് മനുഷ്യസമുദായത്തിലെ മറ്റ് ജനതകളെപ്പോലെ ജീവിക്കുവാന്‍ ഞാന്‍ നിങ്ങളോട് ഇതിനാല്‍ ആവശ്യപ്പെടുകയും ചെയ്യുന്നു".
ഇതുവായിച്ചതില് പ്രകാരം മാരീചന് നായര്‍ എന്ന ഈയുളളവന് സങ്കീര്‍ണമായ മാനസികാവസ്ഥയിലാണ്. നായര്‍ സ്ത്രീകള്‍ വ്യഭിചാരിണികളാണെന്നും രാജ്യത്തെ ജനമെല്ലാം വ്യഭിചാരത്തില്‍ നിന്ന് പിറന്നതാണെന്നും പച്ചയ്ക്ക് വിളിച്ചു പറഞ്ഞ ടിപ്പുവിനെതിരെ ഐപിസി 153 പ്രകാരം കേസെടുക്കാനുളള നടപടികള്‍ കൈക്കൊളളണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
മാത്രമല്ല, ടിപ്പു പത്തില്‍ ഒതുക്കിയത് നമ്മുടെ അന്തസ്സിനും ആത്മാഭിമാനത്തിനും ചേരുന്നതാണോ എന്ന ശങ്ക ഇല്ലാതില്ല. എണ്ണം പറഞ്ഞ് പത്തു സഹവാസം കൊണ്ട് ചീട്ടു കീറുന്നവരാണ് നായര്‍ സ്ത്രീകള്‍ എന്നൊരു ദുസൂചന ഈ വിളന്പരത്തിലുണ്ട്. ആകയാല്‍ എണ്ണം തുലോം കുറഞ്ഞു പോയതിനെതിരെ സിവിലായി മറ്റൊരു കേസ് വേറൊരു കോടതിയിലും ടിപ്പുവിനെതിരെ നല്‍കണമെന്നും അതിയാനെ ലോകാവസാനം വരെ തൂക്കിലേറ്റിക്കണമെന്നും താഴ്മയായി അപേക്ഷിക്കുന്നു...
വിശ്വസ്ത വിധേയന്
മാരീചന് നായര്‍ (ചാക്കാലയോ വിളക്കിത്തലയോ വെളുത്തേടനോ അല്ലേയല്ല)
ഒപ്പ്
222 കൊല്ലം മുൻപിൽ ഉണ്ടായ ഒരു തീട്ടൂരത്തിന്റെ അടിസ്ഥാനത്തിൽ ഒരു സമുദായാചാര്യനെ ഇത്തരം ഒരു നിവേദനം നൽകുക വഴി മുൾമുനയിൽ നിറുത്തിയത് അക്ഷന്തവ്യമായ അപരാധമാണെന്ന് ശ്രീ.മാരീചൻ നായരോട് പറയാതെ വയ്യ.
റെജികുമാര മേനോൻ
ആമ്പല്ലൂർ
എന്നാലും നായര്‍ സമുദായം ഒരു ബ്ലോഗ് കണ്ടു ഭയന്നു എന്നത് എന്നെ വല്ലാതെ ചിന്തിപ്പിക്കുന്നു! കേരളത്തില്‍ നായര്‍ സമുദായവും പരാതിപറഞ്ഞു കരയുന്ന അധകൃത വര്ഗ്ഗമായിത്തുടങ്ങി എന്ന് തോന്നുന്നു. ആഹാ... കേരളത്തില്‍ സമത്വ സുന്ദര പുലരി പിറന്നു കഴിഞ്ഞു..
വിചിത്രകേരളത്തോടുള്ള കാക്കരയുടെ പ്രതികരണം ഇത്രമാത്രം.
---
ചരിത്രം ചരിത്രം തന്നെ, പക്ഷെ ആർക്കും ഏതു ചരിത്രത്തേയും വളച്ചൊടിക്കാം, സത്യമായാൽ പോലും എങ്ങനേയും എഴുതി നശിപ്പിക്കാം.
വിചിത്രകേരളത്തിൽ നിന്ന്
---
തിരുവാതിര കളി.
മുലകള്‍ മുന്നിലോട്ടും നിതംബം പിന്നിലോട്ടും തള്ളിപ്പിടിച്ചു നായ സ്ത്രീകള്‍ കളിക്കുന്ന ഒരുതരം ആഭാസ ന്രിത്തമാണ് തിരുവാതിര.സായിപ്പിനെ പോലും ഞെട്ടിക്കുന്ന ലൈംഗിക വര്‍ണന കളും വൈകൃതങ്ങളും ആണ് സാധാരണ ഇതിന്റെ പിന്നണി പാട്ടിനു വിഷയമാകാരുള്ളത്.(തള്ളി പിടിക്കല്‍ കണ്ടിട്ടും ഉത്തേജനം ഉണ്ടാകാത്ത കാഴ്ച കാരെ പാട്ടുകള്‍ എങ്കിലും ഉത്തെജിപ്പിക്കുമല്ലോ എന്ന നായന് ബിസിനെസ്സ് തന്ത്രമാണ് ഇതിനു പിന്നില്‍.)
നടുക്ക് വിളക്ക് വച്ച് വിളക്കിനു അഭിമുഖമായി നിന്ന് കളിക്കുന്നതിനാല്‍ മുഖം അല്പം വിക്രിതമാനെങ്ങിലും ബിസിനെസ്സ് ഇനെ ബാധിക്കില്ല.(ലൈംഗിക ഉതെജനതിനു മുഖത്തെ കാള്‍ നല്ലത് നിതംബ ദര്‍ശനമാനെന്നു നായരച്ചി കളെ ആരും പഠിപ്പിക്കേണ്ട.അല്ല പിന്നെ....)തിരുവാതിര കഴിയുമ്പോള്‍ കാഴ്ച്ചകാര്‍ക്ക് കൂടുതല്‍ അപ്പീലിംഗ് ആയ പെണ്ണിനെ കണ്ടെത്താനും മടുക്കുന്നതു വരെ അവളെ സംബന്ധം നടത്താനുംകഴിയും.
----
അച്ചായൻമാരും മോശക്കാരല്ല. ഇതാണല്ലേ, നസ്രാണികൾ നസ്രാണിച്ചികളെകൊണ്ട് മാർഗ്ഗംകളി കളിപ്പിക്കുന്നത്. കുണ്ടികുലുക്കി ചാടി കളിക്കുന്നത് കണ്ടാൽ... പിന്നേ പേരിലുമുണ്ട് ഒരു കളി, ഏത്...
മേത്തൻമാരുടെ കാര്യം പറയുകയുംവേണ്ട, ഒരേസമയം നാല് വരെ ആകമല്ലോ? ഒപ്പനയുണ്ടല്ലോ? അതു കല്യണതലേന്ന്...
ഈ കളികളുടെയൊക്കെ പിന്നിൽ "വിചിത്ര" കളിയുണ്ടല്ലേ!!!
---
ഇനി പുറത്തേക്കുള്ള വാതിലിന്റെ കാര്യം - അതിന്റെ ഗുട്ടൻസ് ഇപ്പോഴാ പിടികിട്ടിയത്. ഇന്നു തന്നെ എന്റെ വീടിന്റെ അടുക്കള വാതിൽ കല്ല് വെച്ച് അടയ്ക്കുന്നുണ്ട്. നാളെ ഇതുപോലെ ഒരു മാഷ്, ഈ വാതിലിന്റെ ചരിത്രം ബ്ലോഗിയാൽ, പിന്നെ എന്റെ കാര്യം...
ഈ വിഷയത്തില്‍ പുറത്തുവന്നതില്‍ വസ്തു നിഷ്ഠമായൊരു ലേഖനം .
സാംസ്കാരികമായ ഒരു തിരുത്തലിന് ശ്രമിക്കാതെ/പ്രാപ്തിയില്ലാതെ രാഷ്ട്രീയാധികാരത്തിനും സ്വാധീനത്തിനും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ കഴിയുന്ന പൊലീസ് സംവിധാനത്തെ ഉപയോഗപ്പെടുത്തുന്നതിന്റെ യുക്തിയും ധാര്‍മ്മികതയും ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്.?
ഈ ഒരു വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബ്ലോഗിലെ പലരും ഈ വിഷയത്തെ സമീപിച്ചത്. ശ്രീ.ജയകൃഷ്ണന് കാവാലം തന്റെ പോസ്റ്റുകളിലൂടെ പറഞ്ഞിരിക്കുന്നത് എന്‍.എസ്.എസ് .ആസ്ഥാനത്തേക്ക് വിവരം നല്കിയതും നേതാവിനെ കളത്തിലിറക്കിയതും അദ്ദേഹമാണെന്നാണ്.അത് വാസ്തവമാവാന് ന്യായമുണ്ട്, കാരണം നായര്‍ സര്‍വീസ് സൊസൈറ്റി ബ്ലോഗ് അരിച്ചു പെറുക്കി കേസു കൊടുക്കാന്‍ മാത്രം പണിയില്ലാതെ ഇരിക്കുകയാണെന്ന് കരുതാന്‍ വയ്യ. മുസ്ലീം വിരുദ്ധ മലയാളം ബ്ലോഗുകള്‍ യു.എ.ഇ യില്‍ നിരോധിക്കപ്പെട്ടത് അറബിക്ക് മലയാളം വായിക്കാനറിയാവുന്നതു കൊണ്ടല്ലല്ലോ.
അപ്പോള്‍ ഇതിന്റെ വരും വരായ്കകളെപറ്റി ആലോചിച്ച് എടുക്കപ്പെട്ട ഒരു തീരുമാനം ആവാന്‍ വഴിയില്ല.
തിരുവിതാംകൂറിലെയും മലബാറിലെയും നായര്‍ സമൂഹം ചരിത്രപരമായി ഏതാണ്ട് ഒരു തലമുറ വ്യത്യാസത്തിലാണ് ഉള്ളതെന്നാണ് തോന്നുന്നത്. മലബാറില്‍ ഒരു തലമുറ മുമ്പ് വരെ സംബന്ധം നില നിന്നിരുന്നു എന്ന് എനിക്ക് നേരിട്ടറിയാം. പക്ഷെ തിരുവിതാങ്കൂര്‍ കുറച്ചു കൂടി പിന്നോട്ട് പോകേണ്ടി വരും അത്തരം ഒരു അനുഭവം കാണാന്‍. ഒരു പക്ഷെ ഈ വ്യത്യാസമാവാം ചിലര്‍ക്കെങ്കിലും ഇതുള്‍ക്കൊള്ളാന്‍ സാധിക്കാത്തത്.
എന്നിരുന്നാലും ചില കുടുംബങ്ങളിലെ സ്ത്രീകളെങ്കിലും അനുഭവിച്ച ലൈംഗിക അടിമത്തത്തെ മുന്‍ നിര്‍ത്തി ഒരു സമൂഹമാകെ വേശ്യകളാണെന്ന് വിലയിരുത്തുന്നത് അപരാധം തന്നെയാണ്. ഇതേ മാനസികാവസ്ഥയാണ് ലോകത്തങ്ങിങ്ങ് നടക്കുന്ന ഭീകരവാദം മുന്‍നിര്‍ത്തി മുസ്ലീങ്ങളെല്ലാം തീവ്രവാദികളാണെന്ന് മുദ്രകുത്തുന്നതിലേക്ക് നയിക്കുന്നത്.
tracking
ചന്ദ്രക്കാരന്‍,
വിചിത്രകേരളം കുറ്റക്കാരനാകുന്നത് അദ്ദേഹം ചില വസ്തുതകള്‍ എഴുതി എന്നതുകൊണ്ടല്ല മറിച്ച് അതിലെ ഹേറ്റ് കണ്ടെന്റു കൊണ്ടു തന്നെയാണ്.
“കേരളത്തിലെ നായര്‍ സ്ത്രീകളുടെ ലൈംഗികതയും അതിനെ ചുറ്റിപ്പറ്റിയുള്ള സദാചാരമൂല്യങ്ങളും പൊതുവെയുള്ള മറ്റ് സാമൂഹിക/സാമുദായിക വിഭാഗങ്ങളില്‍നിന്നു വ്യത്യസ്തമായിരുന്നു എന്നത് ഒരു ചരിത്രസത്യമാണ്.” എഴുതപ്പെട്ട ചരിത്രം നായര്‍ സമുദായത്തിന്റേതായതുകൊണ്ടാവാം അങ്ങനെയൊരു മാനം. മരുമക്കത്തായം നിലവിലിരുന്ന സമുദായങ്ങളിലെല്ലാം അതങ്ങിനെതന്നെയായിരുന്നിരിയ്ക്കാനാണ് സാധ്യത. ഫ്യൂഡല്‍ വ്യവസ്ഥയില്‍ താഴേക്കിടയിലായിരുന്ന മറ്റു സമുദായങ്ങളുള്‍ക്ക് നായര്‍ സമുദായത്തിലേതില്‍ നിന്നും വിഭിന്നമായ ഒരു സദാചാരമൂല്യം ഉണ്ടാവുന്നതെങ്ങിനെയാണെന്നും ആലോചിച്ചിട്ടു പിടികിട്ടുന്നില്ല. അതെന്തുതന്നെയായിരുന്നാലും ഇന്നത്തേതിനോളം കര്‍ക്കശമായ(തന്നേ!!) ഒരു ലൈംഗീക സദാചാരമൂല്യങ്ങളാണ് ഒന്നോ രണ്ടോ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നിലവിലിരുന്നത് എന്നു വിശ്വസിയ്ക്കാന്‍ പ്രയാസമുണ്ട്.
ഒരു ഇരുനൂറുവര്ഷം(?) പഴക്കമുള്ള സാമൂഹികവ്യവസ്ഥ നായര്കുടുംബങ്ങളെ കേന്ദ്രീകരിച്ച് പറയുന്ന നോവലാണ് തകഴിയുടെ കയര്‍. വിചിത്രകേരളം അവഹേളിയ്ക്കാനുപയോഗിയ്ക്കുന്ന ചരിത്ര പശ്ചാത്തലം അവിടെയും പ്രതിപാദ വിഷയമാകുന്നുണ്ട്. ചരിത്രം അവതരിപ്പിയ്ക്കുന്നത് മാന്യമായ രീതിയിലാണെങ്കില്‍ ഒറ്റപ്പെട്ട പ്രതിഷേഷങ്ങളൊഴിച്ചാല്‍ പൊതുവെ എല്ലാവരും അതിനെ അംഗീകരിയ്ക്കും. വിചിത്രകേരളം ചെയ്തത് അതല്ല.
"നമ്പ്യാരായ കുഞ്ചന്റെ രാജാവ് നാരായണപ്പണിക്കരായിരുന്നെങ്കില്‍ കലക്കത്തുകാരന്‍ എത്ര തുള്ളല്‍ തികയ്ക്കുമായിരുന്നു?"
ബെസ്റ്റ്, താരതമ്യം കൊള്ളാം. ഇത്രയ്ക്കൊന്നും ക്ഷുദ്രമല്ലാത്ത ഭാഷയില്‍, സഖറിയ പറഞ്ഞതിനോട് കമ്യൂണിസ്റ്റു പാര്‍ട്ടീ പ്രവര്‍ത്തകരുടെ പ്രതികരണവും അതിനു പാര്‍ട്ടീ സെക്രട്ടറീയുടെ വിശദീകരണവും ശ്രദ്ധിച്ചു കാണുമെന്നു കരുതുന്നു. സഖറിയായിക്കെതിരെ കേസുണ്ടോ എന്തോ? എങ്കിലും നായന്മാര് വിചിത്രകേരളത്തെ കയ്യേറ്റം ചെയ്യാനൊന്നും ശ്രമിച്ചില്ല, നിയമത്തിന്റെ വഴിയ്ക്കെല്ലേ പോയുള്ളൂ.
"കുഞ്ചന്റെ രാജാവ് പിണറായിആയിരുന്നെങ്കില് കലക്കത്തുകാരന്‍ എത്ര തുള്ളല്‍ തികയ്ക്കുമായിരുന്നു?"
മാരീചന് നായരേ, ഭയങ്കര യുക്തിതന്നെ. ചന്ത്രക്കാരന്റെയും -ജാത്യാധിക്ഷേപത്തിന് കേയ്സെടുക്കണമെങ്കില്‍ ഈഴവര്‍ പന്നിപെറ്റ മക്കളാണെന്ന് ശാസ്തമംഗലത്ത് പൊതുവേദിയില്‍ പ്രസംഗിച്ചതായി റിപ്പോര്‍ട് ചെയ്യപ്പെട്ട എന്‍എസ്സ്എസ്. സ്ഥാപകന്‍ മന്നത്ത് പത്മനാഭനെതിരെ കേയ്സെടുത്തുകൊണ്ടായിരിക്കണം ആ പ്രക്രിയ തുടങ്ങേണ്ടത്- യുക്തികൊള്ളാം. കൊലപാതകത്തിനെതിരെ കേസെടുക്കുന്നെങ്കില്‍ കായേനില്‍ നിന്നു തുടങ്ങണമെന്ന ലൈന്‍. അതാണു പോയിന്റ്.
tracking
വി.കെ.എൻ പറഞ്ഞത്,ആ ചില്ലക്ഷരത്തിനുവേണ്ടി എന്തുമാത്രം കഷ്ടപ്പെട്ടിട്ടുണ്ടന്നറിയാമോ..?
അവകാശങ്ങളോക്കെ നമ്മുടെ മുറ്റം വരേ മാത്രം.ആദ്യമായി ജാതിസംവരണത്തിനു വേണ്ടി വാദിച്ചവരാണീന്ന്,ജാതിസംവരണത്തിനു വേണ്ടി സുപ്രീംകോടതി നിരങ്ങുന്നത്.
പഴയപോലെ ബ്രാഹ്മണീസത്തിന്,ഇന്നു നിലനിൽക്കാനാവില്ല,അതിനാൽ ശൂദ്രന്മാരെ ഉപയോഗിച്ച് ‘ഹിന്ദു’വെന്ന പൊതുവികാരം അവർണ്ണരിലേക്കും പടർത്തുകയും,അവരുടെ ജനാധിപത്യാവകാശം തടയുകയും ചെയ്യുന്ന ഈക്കൂട്ടരെ ,പൊതുവേദിയിൽ നിന്നും,കൂക്കിവിളിച്ച് ഓടിക്കേണ്ടതാണ്,.ആവികാരമാണ് ഇവിടെകണ്ടത്.കേസ്സും-കൂട്ടവുമൊക്കെ വരട്ടേ.
ജോജുവിനോട്, ഇനി ആരെങ്കിലും ഇമ്മാതിരി എന്തെങ്കിലും ചോദിക്കാന്‍ ഉദ്ദേശിക്കുന്നവരോടും - പിണറായി വിജയന്റെ കാര്യം പിണറായി വിജയനോട് ചോദിക്കുക. എന്നോട് ചോദിച്ചിട്ട് കാര്യമില്ല, ക്ഷിപ്രം പിണറായി വിജയന്റെ ബ്ലോഗല്ല. ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയുക. അഭിപ്രായം പറയാത്തവരുടെ പേരില്‍ സൈബര്‍ കേയ്സ് കൊടുക്കുന്നതല്ല, പറഞ്ഞവരുടേയും.
"ഫ്യൂഡല്‍ വ്യവസ്ഥയില്‍ താഴേക്കിടയിലായിരുന്ന മറ്റു സമുദായങ്ങളുള്‍ക്ക് നായര്‍ സമുദായത്തിലേതില്‍ നിന്നും വിഭിന്നമായ ഒരു സദാചാരമൂല്യം ഉണ്ടാവുന്നതെങ്ങിനെയാണെന്നും ആലോചിച്ചിട്ടു പിടികിട്ടുന്നില്ല."
ജോജുവിന് ആലോചിച്ചിട്ട് ഒരു കാര്യം പിടികിട്ടുന്നില്ലെങ്കില്‍ ഞാനെന്ത് ചെയ്യാനാണ്. ആലോചിക്കുക മാത്രം ചെയ്താല്‍ കാര്യം പിടികിട്ടുമെന്ന് അരിസ്റ്റോട്ടിലിന് മാത്രമേ തോന്നിയിട്ടുള്ളൂ, സാധാരണ മനുഷ്യരൊക്കെ ചിന്തിക്കുന്നത് ഡേയ്റ്റ അടിസ്ഥാനമാക്കിയാണ്. ചരിത്രത്തെ സംബന്ധിച്ചാകുമ്പോള്‍ ആന്ത്രോപോളജിക്കല്‍, ആര്‍ക്കിയോളജിക്കല്‍, ലിംഗ്വിസ്റ്റികു് ഡേയ്റ്റയൊക്കെ വച്ചാണ് പൊതുവെ മനുഷ്യര്‍ ചിന്തിക്കാറും നിഗമനങ്ങളിലെത്താറുള്ളതും. ഏത് ഡേയ്റ്റ വച്ച് ചിന്തിച്ചപ്പോളാണ് ജോജുവിന് മേല്‍പ്പറഞ്ഞ സംഭവം പിടികിട്ടാതെ പോയത്? അതോ പ്രത്യേകിച്ചൊന്നുമില്ലാതെ ഉണ്ടിരിക്കുമ്പോള്‍ അങ്ങ് തോന്നിയതാണോ?
"ചരിത്രം അവതരിപ്പിയ്ക്കുന്നത് മാന്യമായ രീതിയിലാണെങ്കില്‍ ഒറ്റപ്പെട്ട പ്രതിഷേഷങ്ങളൊഴിച്ചാല്‍ പൊതുവെ എല്ലാവരും അതിനെ അംഗീകരിയ്ക്കും."
ആരു പറഞ്ഞു അംഗീകരിക്കാന്‍? വിചിത്രകേരളത്തിലെ നിഗമനങ്ങളോട് എനിക്ക് യോജിപ്പില്ലെന്ന് മാത്രമല്ല പ്രതിഷേധവുമുണ്ടെന്ന് പോസ്റ്റില്‍ പറഞ്ഞതാണ്. പക്ഷേ എനിക്കോ ജോജുവിനോ അംഗീകരിക്കാവുന്നതേ മറ്റൊരാള്‍ എഴുതാവൂ എന്ന് പറയാന്‍ നമ്മളാര്? ഒരു വസ്തുത കേട്ടാല്‍ കേള്ക്കുന്നവന് മുറിവേല്ക്കുന്നെങ്കില് പറയുന്നവനെയാണോ ചികിത്സിക്കേണ്ടത്?
"കൊലപാതകത്തിനെതിരെ കേസെടുക്കുന്നെങ്കില്‍ കായേനില്‍ നിന്നു തുടങ്ങണമെന്ന ലൈന്‍. അതാണു പോയിന്റ്."
ജോജുവേ, കെട്ടി വായിക്കാന്‍ മ്മടെ പോസ്റ്റ് ബൈബിളല്ല. ആ പാരഗ്രാഫ് മുഴുവന്‍ വായിക്കൂ സഹോദരാ. എന്നിട്ട് അതിന്റെ ലോജിക്കിന് വല്ല മറുപടിയുമുണ്ടെങ്കില്‍ പറയൂ, അതില്‍ വല്ല ചോദ്യവുമുണ്ടെങ്കില് ചോദിക്കൂ. ഞാന്‍ മറുപടി പറയാന്‍ ശ്രമിക്കാം. ഒറ്റയടിക്ക് മറുപടിയില്ലാത്തതാണെങ്കില് ചര്‍ച്ച ചെയ്യാം. എന്നിട്ട് എന്റെ ലോജിക്കില്‍ തകരാറുണ്ടെങ്കില്‍ സമ്മതിക്കാം. സൌകര്യത്തിന് ചെറി പിക് ചെയ്യാന്‍ ഇതെന്ത് അരിയിലെ കല്ലോ?!
നമുക്കിഷ്ടമില്ലാത്തത് സംസാരിക്കുന്നവരെ ഭരണകൂടത്തിനെക്കൊണ്ട് അങ്ങ് ഒണ്ടാക്കിക്കളയാമെന്ന മോഹത്തിന് ഒരുപാട് പഴക്കമുണ്ട് ജോജുവേ... "ചരിത്രം അവതരിപ്പിക്കുന്നത് മാന്യമായ രീതിയില്‍" വേണമെന്ന് നിഷ്കര്‍ഷിക്കാന്‍ ജോജുവാരാണാവോ...
മറ്റൊരാള്‍ സംസാരിക്കുന്നതിന്റെ മാന്യതയും അമാന്യതയും അളന്ന് തിട്ടപ്പെടുത്തി വിധിയെഴുതാന്‍ ജോജുവിനെ പൊന്നുതമ്പുരാന് നേരിട്ട് ഏല്‍പ്പിച്ച കാര്യം അറിഞ്ഞില്ലാരുന്നു. മനോരമ, ദീപിക എന്നിവയുടെ തിരുവനന്തപുരം, ഇന്റര്‍നെറ്റ് എഡിഷനുകള്‍ അക്കാര്യം മറച്ചു വെച്ചുകളഞ്ഞു. കേസു കൊടുക്കണം അവന്മാര്‍ക്കെതിരെ...
"ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ ഒഴിച്ചാല്‍ പൊതുവേ എല്ലാവരും അംഗീകരിക്കും" എന്നൊക്കെയുളള സൗജന്യങ്ങള്‍ സ്വന്തം കുടുംബത്ത് നടപ്പാക്കുന്നതാവും സൗകര്യം.. "പൊതുവേ എല്ലാവരും അംഗീകരിക്കുന്ന കാര്യങ്ങള്‍" മാത്രം പറയാന്‍ നിര്‍ബന്ധിച്ച് പാവം ഗലീലിയോയെ ഇരുട്ടുമുറിയിലടച്ച് പീഢിപ്പിച്ച പുരോഹിതകാര്ക്കശ്യവുമായി ഇന്ന് തെരുവിലിറങ്ങിയാല്‍ മുഖമടച്ച് ആട്ടും. അവതാരപുരുഷനെ ജനം ആട്ടിയാല്‍ ഇന്‍ക്വിസിഷന്റെ കാലം കഴിഞ്ഞതു കൊണ്ട് ഏറിയാല്‍ മാനനഷ്ടത്തിന് ഒരു കേസ് കൊടുക്കാമെന്നല്ലാതെ വേറെ വഴിയൊന്നുമില്ല.
ചരിത്രത്തെക്കുറിച്ച് ജോജു കല്പ്പിച്ചു കൂട്ടുന്ന സാധ്യതകള്‍ ജോജുവിന്റെ മാത്രം തലവേദനയാണ്. പഠനത്തിനും അപഗ്രഥനത്തിനും താങ്കളെ ആശ്രയിക്കുന്നവരുടെ അടുത്ത് ചിലപ്പോള്‍ അത് വിലപ്പോയേക്കാം. അങ്ങനെ ആരെങ്കിലുമുണ്ടെങ്കില്‍ അവരെ പുറത്തുവിടാതെ അടച്ചിടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വേറെ വല്ല പുസ്തകവും വായിക്കുകയോ മഴയത്തെങ്ങാനും വല്ല ലൈബ്രറിയിലും കയറി നില്‍ക്കുകയോ ചെയ്താല്‍ വഴിതെറ്റാന്‍ സാധ്യതയുമുണ്ട്.
മാരീചന് നായരുടെ യുക്തിയ്ക്ക് സര്‍ട്ടീറ്റ് എഴുതുന്ന തിരക്കില്‍ സ്വന്തം യുക്തി അഴുകിയളിഞ്ഞ് പുഴുവരിച്ച് നാറുന്നത് ജോജു ശ്രദ്ധിച്ചില്ല അല്ലേ.. അഭിപ്രായവും കൊലപാതകവും ഒറ്റത്തട്ടില്‍ തൂക്കി സര്ട്ടീറ്റെഴുതുന്ന ആ യുക്തിയുണ്ടല്ലോ... ഒന്നര അവതാരം തന്നെ സാറേ...
എന്താണ് പറഞ്ഞത് മലയാള സ്ത്രീകള്‍ പാതിവ്രത്യധര്‍മം ആച്ചരിക്കുന്നില്ലെന്നോ?
കഷ്ടം! ഇത്തരരജ്യങ്ങളില് ഉള്ള സ്ത്രീകളെ പോലെ മലയാള സ്ത്രീകളും ധാരാളമായി പാതിവ്രത്യധര്‍മം ആചരിക്കുന്നുണ്ട്-അസംഖ്യം സ്ത്രീകള്‍ ആചരിക്കുന്നുണ്ട്. ഒരു സ്ത്രീ പതിവ്രത്യാധര്മം ആച്ചരിക്കുന്നില്ലെന്നു പറഞ്ഞാല്‍ അവള് വ്യഭിചാരിണിയെന്നാകുന്നു അര്‍ത്ഥം .കേരളത്തിലെ സ്ത്രീകള്‍ എല്ലാം,അല്ലെങ്കില്‍ അധികപക്ഷവും വ്യഭിചാരിണികള്‍ ആണെന്ന് മാധവന് പറയുന്നുവോ? അങ്ങിനെ പറയുന്നുവെങ്കില്‍ അത് ഞാന്‍ വിശ്വോസിക്കയില്ല -നിശ്ചയം.
(ഇന്ദുലേഖ യില്‍ നിന്നും.)
വ്യഭിചാരം എങ്ങും ഏതു ജാതിയിലും ഉണ്ടാകാം . എന്നാല്‍ ഞങ്ങള്‍ നായന്മാരുടെ സ്ത്രീകള്‍ അന്തര്‍ജനങ്ങളെ പോലെ അന്യ ജനങ്ങളോട് സംസാരിക്കാതെയും വിദ്യാഭാസം ചെയ്യാതെയും ശുദ്ധ മൃഗപ്രായമായി നടക്കുന്നില്ലാത്തത് കൊണ്ട് വ്യഭിചാരിണികള്‍ ആണെന്നോ പതിവ്രതാധര്‍മം ഇല്ലെന്നോ മാധവന് വിചാരിക്കുന്നുവെങ്കില്‍ ഇത്ര അബദ്ധമായ വിചാരം വേറെ യാതൊന്നും ഇല്ല .
(ഇന്ദുലേഖ യില്‍ നിന്നും )
മാരീചന്, ചന്ത്രക്കാരന്, വിചിത്രകേരളം മാത്രമല്ല ഈ വിഷയം മലയാളത്തില്‍ ആദ്യമായി അവതരിപ്പിയ്ക്കുന്നത്. അവരില്‍ നിന്നൊക്കെ മാറി ചരിത്രത്തെ അവഹേളനത്തിനുപയോഗിയ്ക്കുന്നു എന്ന തെറ്റിനെ - ഹേയ്റ്റ് കണ്ടെന്റ്, ക്ഷുദ്രമായ ഇടപെടല്‍- നായര്‍ സമുദായത്തിന്റെ ദുരഭിമാനം, പോസ്റ്റിലെ വസ്തുതാപരമായ ശരികള്‍, കേസെടുത്തിട്ടില്ലാത്ത മറ്റു ഹെയ്റ്റ് സ്പീച്ചുകള്‍ ഇവയുപയോഗിച്ച് ന്യായീകരിയ്ക്കുവാനാണ് പോസ്റ്റില്‍ ശ്രമിച്ചിട്ടുള്ളത്. അഭിപ്രായ സ്വാന്തന്ത്യം പോലെ തന്നെയാണ് നിയമത്തിന്റെ വഴിസ്വീകരിയ്ക്കുവാനുള്ള സ്വാന്തന്ത്യവും. അല്ലാതെ ഒന്നാമത്തേതിനുമാത്രം സ്വാന്തന്ത്യവും രണ്ടാമത്തേതിനു പാരതന്ത്യവുമാണോ മഹാത്വാക്കള് കല്പിച്ചുകൊടുത്തിട്ടുള്ളത് ? പിണറായി വിജയനെ പറയേണ്ടീ വന്നത് നാരായണപ്പണിക്കരുടേതിനു സമാനമായ ഒരു നടപടി പിണറായിയുടെ ഭാഗത്തുനിന്നു വന്നതുകൊണ്ടാണ്. വിയോജിപ്പുള്ള ആശയങ്ങളെ അംഗീകരിയ്ക്കുന്നതാണ് ജനാധിപത്യം, വിയോജിപ്പുള്ള ആശയങ്ങള്‍ ജനാധിപത്യമായ രീതിയില്‍ അവതരിപ്പിയ്ക്കണമെന്നു മാത്രം. നീതിയ്ക്കായി ഭരണഘടനാപരമായ സ്ഥാപനങ്ങളെ സമീപിയ്ക്കാന്‍ അവകാശമില്ലെന്നോ അതു സാമൂഹികാതിക്രമമാണെന്നോ മാത്രം പറയരുത്. അല്ലാതെ ആളെക്കൂട്ടീ വിചിത്രകേരളത്തെ തല്ലാനും കൊല്ലാനുമൊന്നുമല്ലല്ലോ നാരായണപ്പണിക്കര്‍ ചെയ്തത്.
ഉണ്ടോണ്ടിരുന്നപ്പോള്‍ ഉത്തരം കിട്ടാതിരുന്ന ചോദ്യങ്ങള്‍ക്ക് ആരെങ്കിലും ഉത്തരം തന്നിരുന്നെങ്കില്‍ ഉപകാരമായിരുന്നു. (എല്ലാ ചോദ്യത്തിനും പിറകില്‍ കാകു ചേര്‍ത്തിട്ടൂണ്ട്, ആലോചനയാണെന്നു തെറ്റിദ്ധരിയ്ക്കണ്ട്)
1. എന്തുകൊണ്ടൂ നായര്‍ സമുദായത്തില്‍ മാത്രം സ്ത്രീകള്‍ക്ക് കൂടുതല്‍ ലൈംഗീകസ്വാന്ത്ര്യം നിലനിന്നു?
2. കേരളത്തിലെ മറ്റേതെങ്കിലും ജാതിയില്‍, മതത്തില്‍ സമാനമായ സദാചാരമൂല്യങ്ങള്‍ നിലനിന്നിരുന്നോ?
3. എന്തുകൊണ്ട് മറ്റു സമുദായങ്ങളില്‍ ഇത്തരം സംഭവങ്ങളില്ലാതെയായി?
4. നായര്‍ക്കു മുകളിലെന്നു കരുതപ്പെടുന്ന ജാതികളില്‍ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചിട്ടില്ല?
5. നായര്‍ക്കു താഴെയെന്നു കരുതപ്പെടുന്ന സമുദായങ്ങളില്‍ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചില്ല?
6. യൂറോപ്യന്മാരുടെ വരവിനുമുന്പ് ഇവിടെയുണ്ടായിരുന്ന ക്രിസ്തുമതത്തിലെയും മുഗല് അധിനിവേശങ്ങള്‍ക്കു മുന്‍പ് ഉണ്ടായിരുന്ന ഇശ്ലാം മതത്തിലെയും അവസ്ഥ എന്തായിരുന്നു?
പിന്നേ... ചോദ്യം നീട്ടിയെറിഞ്ഞാല്‍ ഉത്തരം പറയാനായി ട്യൂഷന് ഫീസ് തന്ന് ഇരുത്തിയിരിക്കുകയല്ലേ.. ഇഷ്ടംപോലെ പുസ്തകം കിട്ടും, വാങ്ങി വായിക്ക്...
ഇനി ആദ്യ കമന്റിലെ കാര്യത്തിലേയ്ക്ക് വന്നാല്‍...
...... ചരിത്രത്തെ അവഹേളനത്തിന് ഉപയോഗിക്കുന്നു എന്ന തെറ്റിനെ.........
എന്തോന്ന് അവഹേളനം.. വായിക്കുന്നവന് അവഹേളിക്കപ്പെട്ടു എന്ന് തോന്നുന്നത് കൊണ്ട് ആരും ചരിത്രം പറയരുതെന്ന ന്യായം കൊള്ളാം.. എന്തിനിത്ര ബുദ്ധിമുട്ടി വായിക്കണം. വായിക്കാതിരുന്നാല് പോരെ...
എന്തോന്ന് തെറ്റ്... തെറ്റും ശരിയുമൊക്കെ ആര് തീരുമാനിച്ചു?
എന്തോന്ന് അവഹേളനം.. വായിക്കുന്നവന് അവഹേളിക്കപ്പെട്ടു എന്ന് തോന്നുന്നത് കൊണ്ട് ആരും ചരിത്രം പറയരുതെന്ന ന്യായം കൊള്ളാം.. എന്തിനിത്ര ബുദ്ധിമുട്ടി വായിക്കണം. വായിക്കാതിരുന്നാല് പോരെ...
എന്തോന്ന് തെറ്റ്... തെറ്റും ശരിയുമൊക്കെ ആര് തീരുമാനിച്ചു?
........ ഹേയ്റ്റ് കണ്ടെന്റ്, ക്ഷുദ്രമായ ഇടപെടല്‍ ....
ഇതൊക്കെ വ്യാഖ്യാനങ്ങളാണ്. എന്തോന്ന് ഹേറ്റ് കണ്ടെന്റ്.. "കണ്ടെന്റ്" എന്നതു മാത്രമാണ് വസ്തുത. "ഹേറ്റ്" എന്നത് ഒരു വിശേഷണ പദം മാത്രം. ഭൂമി ഉരുണ്ടതാണെന്ന് ഗലീലിയോ പറഞ്ഞപ്പോള്‍ അതും ഒരു "ഹേറ്റ് കണ്ടെന്റാ"യിരുന്നു ഒരുകാലത്ത്. "ക്ഷുദ്രമായ ഇടപെടലും". കാലം ഒരുപാട് കലങ്ങി മറിഞ്ഞില്ലേ പൊന്നേ..
....അഭിപ്രായ സ്വാന്തന്ത്യം പോലെ തന്നെയാണ് നിയമത്തിന്റെ വഴിസ്വീകരിയ്ക്കുവാനുള്ള സ്വാന്തന്ത്യവും.....
കറക്ട്. എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ടെന്ന് അംഗീകരിച്ച മഹാനുഭാവാ.. കൊടു കൈ.. ഇതിന്റെ കൂടെ ഒന്നു കൂടി കൂട്ടിച്ചേര്‍ത്താല്‍ മതി. ആ കേസു കൊടുപ്പിന് പിന്നിലെ മാനസികാവസ്ഥയെ അപഗ്രഥിക്കാന്‍ ചന്ത്രക്കാരനും അതിനെ വിമര്‍ശിക്കാന്‍ ജോജുവിനും അവകാശമുണ്ട്. ചരിത്രം പറയുമ്പോള്‍ അവഹേളിച്ചതായി തോന്നുന്നവര്‍ "ചരിത്രം ആരും പറയരുത്" എന്ന കോടതിയുത്തരവിന് വേണ്ടി പോലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങുന്നത് കാണുമ്പോള്‍ ചിരിക്കാനും പരിഹസിക്കാനും കൂടി അവകാശം ജനാധിപത്യം നല്‍കുന്നുണ്ട്.
..........നാരായണപ്പണിക്കരുടേതിനു സമാനമായ ഒരു നടപടി പിണറായിയുടെ ഭാഗത്തുനിന്നു വന്നതുകൊണ്ടാണ്...............
പിന്നേ, പിണറായി വിജയനെ ചരിത്രം പറഞ്ഞല്ലേ അവഹേളിച്ചത്. കാഞ്ഞ യുക്തി തന്നപ്പാ.. സമ്മതിച്ചു
...വിയോജിപ്പുള്ള ആശയങ്ങളെ അംഗീകരിയ്ക്കുന്നതാണ് ജനാധിപത്യം, വിയോജിപ്പുള്ള ആശയങ്ങള്‍ ജനാധിപത്യമായ രീതിയില്‍ അവതരിപ്പിയ്ക്കണമെന്നു മാത്രം ....
ഈ ജനാധിപത്യപരമായ രീതി ആരാണ് തീരുമാനിക്കുന്നത് സാറേ... പെരുന്ന കേന്ദ്രീകരിച്ചാണോ അതോ ചങ്ങനാശേരി മൊത്തത്തിലോ..
........നീതിയ്ക്കായി ഭരണഘടനാപരമായ സ്ഥാപനങ്ങളെ സമീപിയ്ക്കാന്‍ അവകാശമില്ലെന്നോ അതു സാമൂഹികാതിക്രമമാണെന്നോ മാത്രം പറയരുത്...................
ചക്കുളത്തമ്മച്ചിയാണെ സത്യം. ആരും പറഞ്ഞില്ല. 2005 ഡിസംബര്‍ 13ന് ചാലക്കുടി സേക്രട്ട് ഹേര്‍ട്ട് ഹയര്‍സെക്കന്ററി സ്ക്കൂളിലെ നീതുവെന്നൊരു പെണ്‍കുട്ടി ക്ലാസ് ടീച്ചര്‍ ജാതി പറഞ്ഞ് അവഹേളിച്ചതില്‍ മനം നൊന്ത് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് കത്തിച്ച് ആത്മഹത്യ ചെയ്തപ്പോള്‍, നീതിയ്ക്കായി ഭരണഘടനാപരമായ സ്ഥാപനങ്ങളെ സമീപിക്കാനോ അതിനെയൊന്ന് അപലപിക്കാനോ നേരവും കാലവുമില്ലാത്തവര്, ചരിത്രത്തെ ആധാരമാക്കി എന്തോ പറഞ്ഞതിന്റെ പേരില്‍ കൂട്ടത്തോടെ കോടതി കയറുകയും ഒത്താല്‍ നമ്മുടെ ചരിത്രവും ഇനിയാരും മിണ്ടാതാക്കാന്‍ വകുപ്പുണ്ടോയെന്ന് തിരക്കി വേറെ ചിലരും ഇറങ്ങുന്നതു കാണുമ്പോള്‍ ഒന്നു കൂക്കി വിളിച്ചാല്‍ അതിനെ സാമൂഹികാതിക്രമമായി ചിത്രീകരിച്ച് പീഢിപ്പിക്കരുത് സാര്‍... പ്ലീസ്...
ജോജുവേ, ലിസ്റ്റ് കിട്ടിബോധിച്ചു. സൌജന്യ നീന്തല്‍ പരിശീലനക്യാമ്പ് എന്നൊക്കെ പറയുന്നപോലെ സൌജന്യ ചരിത്ര ക്രാഷ് കോഴ്സ്, സാമാന്യയുക്തിക്കുള്ള ഒറ്റമൂലിക്യാമ്പ് എന്നിവ എന്നെങ്കിലും കാലത്ത് സംഘടിപ്പിക്കുകയാണെങ്കില്‍ അറിയിക്കാം. അല്ലാതെ നാലു പുസ്തകമെഴുതാനുള്ള ചോദ്യം ചോദിച്ചിട്ട് ഉത്തരം വേണമെന്നുപറഞ്ഞാല്‍ ഇത്തിരി ബുദ്ധിമുട്ടാവില്ലേ സഹോദരാ?
വിചിത്ര കേരളം ബ്ലോഗുടമക്കു മാത്രമല്ല, ആര്‍ക്കും തങ്ങളുടെ സഭ്യമോ അസഭ്യമോ, മാന്യമോ മാന്യതയില്ലാത്തതോ, സദുദ്ദേശപരമോ ദുരുദ്ധേശ പ്രേരിതമോ ആയ ശൈലിയില്‍ ബ്ലോഗ് എഴുതാന്‍ അവകാശമുണ്ടെന്ന് വിശ്വസിക്കുന്നവനാണ് ഈ ദുഷ്ടനായ ചിത്രകാരന്. പോസ്റ്റില്‍ പ്രതിപാദ്യമായ വിഷയത്തിന് കാലിക പ്രാധാന്യമുണ്ടോ എന്നതാണ് പ്രധാനകാര്യം. പോസ്റ്റെഴുതിയ ആളുടെ ഭാഷക്ക് കുടവയറുണ്ടോ, നിറം കറുത്തതോ വെളുത്തതോ,
കണ്ണു ചുവന്നതോ ചെംബനോ കറുംബനോ തുടങ്ങിയ പ്രത്യേകതകള്‍ വായനക്കാരന് തന്റെ അഭിരുചികള്‍ക്കനുസരിച്ച് ഉപയോഗിക്കുന്ന ഫില്‍റ്ററുകള്‍ മാത്രമാണ്. മലയാളി ദുരഭിമാനത്തിന്റെ ഇത്തരം ഫില്റ്ററുകളുപയോഗിച്ചേ എന്തും നോക്കിക്കാണു എന്നത് നമ്മുടെ പൊതുവായ പരിമിതിയും ദൌര്ബല്യവുമായാണ് ചിത്രകാരന് മനസ്സിലാക്കുന്നത്.
ഒന്നാമതായി ബ്ലോഗ് എന്നത് പൊതുജന സംസാരമാണ്. അതായത് പൌരന്റെ ആത്മപ്രകാശനം ! പൌരന്റെ സമൂഹത്തോടുള്ള ആശയവിനിമയം !! ഈ ആശയ വിനിമയം എത്ര രൂക്ഷവും ശക്തവുമാണെങ്കിലും അത് അവന്റെ /അവളുടെ വ്യക്തിപരമായ ശബ്ദത്തിലും ശക്തിയിലുമായതിനാല് , അഭിസംബോധന ചെയ്യുന്ന സമൂഹത്തിന്റെ വലിപ്പത്തെ ആശ്രയിച്ചു നോക്കുംബോള്‍ വളരെ സൂഷ്മമായതും അണു ചലനം പോലെ നേരിയതുമാണ്.
എന്നാല്‍, ഈ സൂഷ്മമായ ശബ്ദത്തെപ്പോലും തങ്ങളുടെ വര്‍ഗ്ഗീയ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കെതിരെയുള്ള ഒരു തീപ്പൊരിയായി മനസ്സിലാക്കുകയും ഫാസിസ്റ്റ് ശക്തികൊണ്ട് അനിഷ്ട ശബ്ദത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന സാമൂഹ്യ വിരുദ്ധ ശക്തികളാണ് ഒരു നിസാര ബ്ലോഗറുടെ ശബ്ദത്തെ ഹിപ്പപ്പൊട്ടാമസിന്റെ അലര്‍ച്ചയായോ, ഒറ്റയാനായ ആനയുടെ കൊലവിളിയായോ, സിംഹ ഗര്ജ്ജനമായോ ഗൂഢ ഉദ്ദേശത്തോടെ അധികാരത്തിന്റെ അടുക്കള വാതിക്കല് കുശുകുശുക്കുന്നതും, അധികാരത്തെ ഭ്രാന്തമായ പൌരദ്രോഹ നടപടികള്‍ക്ക് നയിക്കുന്നതും.
അതുകൊണ്ടുതന്നെ നായര്‍ ജാതിവര്‍ഗ്ഗീയ നേതാവിന്റെ ക്രൂരതക്ക് ഇരയായ ബ്ലോഗറെ വിമര്‍ശിക്കാന്‍ പോലും മുതിരാതെ അയാളുടെ സ്വാതന്ത്ര്യത്തെ ആദരിച്ച് , ബഹുമാനപൂര്‍വ്വം യഥേഷ്ടം ചിത്രകാരന് ബ്ലോഗാന്‍ വിടുന്നു!
ഇവിടെ പ്രതി നായര്‍ സര്‍വ്വീസ് നേതാവും അവന്റെ ജാതി ഭക്ത കിങ്കരന്മാരും അനുഭവിക്കുന്ന ഭയവും, സംശയരോഗവുമാണ്.
തങ്ങളുടെ ജാതിയുടെ ചരിത്രം ആരെങ്കിലും അറിഞ്ഞുപോയാല്‍ നിലവിലുള്ള ദുരഭിമാനത്തിന്റെ ആകാശം ഇടിഞ്ഞു വീഴുമെന്ന ഭയത്തെ സത്യസന്ധമായ ചരിത്ര പഠനത്തിലൂടെ മാത്രമേ ഇല്ലാതാക്കാനാകു. മാത്രമല്ല, വര്‍ഗ്ഗീയവാദിയായ നായരും മനുഷ്യരാകേണ്ടത് സമൂഹത്തിന്റെ സ്നേഹ സാഹോദര്യത്തിന് ഒഴിച്ചു കൂടാനാകാത്ത ഘടകമാണ്.
ഒരു മത-ജാതി നിരപേക്ഷ സമൂഹത്തില്‍ പൊതുസ്ഥലങ്ങളിലൊന്നും എഴുന്നള്ളിക്കാന്‍ കൊള്ളാത്ത അസഹിഷ്ണുതയും, വര്‍ഗ്ഗീയതയും,ജാതീയതയും നിറഞ്ഞ മനുഷ്യകുലത്തിന് അപമാനമായ ജന്മങ്ങളാണ് എല്ലാ ജാതി-മത നേതാക്കളുടേതുമെന്ന് ചിത്രകാരന് വ്യക്തിപരമായി വിശ്വസിക്കുന്നു. കാരണം, സമൂഹത്തെ വിഭജിച്ചു മാത്രം കാണാനാകുന്ന മനുഷ്യത്വരഹിതരായ വര്‍ഗ്ഗീയ മനസ്സുകളാണ് ജാതിയുടേയും മതത്തിന്റേയും പേരില്‍ സംഘടിക്കുക.
ഇവിടെ, നമ്മെ ജാഗ്രതപ്പെടുത്തുന്ന ഘടകം
ഒരു മാടംബി ജാതി നേതാവിന്റെ ബ്ലോഗിലെ സാംസ്ക്കാരിക ലോകത്തേക്കുള്ള ദുഷ്ടത നിറഞ്ഞ
രംഗപ്രവേശം മാത്രമല്ല. നമ്മുടെ രാജ്യത്തെ പൌരസഞ്ചയത്തിന്റെ വെറും തൊഴിലാളികള്‍ മാത്രമായ പോലീസും, കോടതിയും, പരിപാവനമായ നിയമങ്ങളും ജാതി വര്‍ഗ്ഗീയ ഗൂഢലക്ഷ്യങ്ങള്‍ക്കായി മലിനപ്പെടുത്താനും,
ജന ദ്രോഹത്തിനും, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നിരാകരണത്തിനും, പ്രതികാരപ്രകടനങ്ങള്ക്കും ജാതി വര്‍ഗ്ഗീയ ശക്തികള്‍ തങ്ങളുടെ സംഘബലം ഒറ്റപ്പെട്ടവരും നിരാലംഭരുമായ പൌരന്മാര്ക്കു നേരെ പ്രയോഗിക്കാന്‍ ദാര്‍ഷ്ട്ര്യത്തോടെ മുന്നോട്ടു വരുന്നു എന്നതാണ്. ജാതിചിന്ത കൊണ്ട് മലിനമായ സര്‍ക്കാര്‍ ജോലിക്കാര്‍ നമ്മുടെ പൊതുജന സേവന രംഗത്ത് വഷളന്മാരായി കടിച്ചുതൂങ്ങിയിരിക്കുന്നത് എന്തുകൊണ്ടും ജനങ്ങളുടെ ജാഗ്രതക്കുറവിന്റെ സൌജന്യംകൊണ്ടാണ്. ആ സൌജന്യം നിര്‍ത്തലാക്കുന്നതിനായി ജനങ്ങളുടെ ശ്രദ്ധ ഗ്ലോബലായി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ പതിയേണ്ടിയിരിക്കുന്നു.
അങ്കിള്‍ എന്ന ഒരു ബ്ലോഗര്‍ സര്‍ക്കാര്‍ വകുപ്പുകളുടെ കെടുകാര്യസ്ഥതയെ തോണ്ടി വെള്ളം കുടിപ്പിക്കുന്നതുപോലെ ലോകത്തിന്റെ പലഭാഗത്തുമായി ഒരു പത്തു ധീരരായ ബ്ലോഗര്മാരുണ്ടായാല് തന്നെ ജാതിക്കോമരങ്ങളെ കാണുംബോഴുള്ള സര്ക്കാരുദ്ധ്യോഗസ്തന്മാരുടെ കവത്ത് മറവി പരിഹരിക്കാവുന്നതേയുള്ളു.
ബ്ലോഗര്‍മാരെ... ആത്മാഭിമാനത്താല്‍ ശക്തരാകു...!!!
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തെ തന്റെ ഉണക്ക ശരീരത്തില്‍ ജ്വലിക്കുന്ന ആത്മാഭിമാനത്തിന്റെ ശക്തികൊണ്ട് അതിജീവിച്ച മഹാത്മാഗന്ധി നമ്മുടെ മുന്നിലുണ്ട്.
ബ്ലൊഗ് എഴുത്തുകാരെ പോലീസ് രാജിന്റെ കോംബല്ലില് കുരുക്കി നിശബ്ദമാക്കാനുള്ള ജാതിവാലുകളുടേയും സവര്‍ണ്ണ മാടംബിമാരുടേയും കുത്സിത ശ്രമങ്ങളെ തുറന്നു കാണിക്കുന്നതും, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ
മഹനീയതയെ ഉയര്ത്തിക്കാണിക്കുന്നതുമായ ചന്ദ്രക്കാരന്റെ ഈ പോസ്റ്റിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!
ബ്ലോഗര്‍ ഷൈന്‍ എന്താണ് ചെയ്ത കുറ്റമെന്ന് മനസ്സിലാവുന്നില്ല. അയാള്‍ ഒരു ക്രൈസ്തവനാമം ഉപയൊഗിച്ചത്അയാളുടെ ഇഷ്ടം. ഒരാള്‍ ഇന്ന തരത്തിലുള്ള ബ്ലോഗര്‍ നാമം മാത്രമേ സ്വീകരിയ്ക്കാവൂ എന്ന യാതൊരു നിയമവും നിലവിലില്ല. ഗൂഗിള്‍
അങ്ങനെ ആരെയും നിര്‍ബന്ധിയ്ക്കുന്നുമില്ല. എം.കെ. മേനോന് വിലാസിനി എന്ന പേരില്‍ എഴുതാമെങ്കില് , അഡ്വ:ജയശങ്കറിന് രാജേശ്വരി എന്ന പേരില്‍ എഴുതാമെങ്കില് ഷൈനിന് ജോര്‍ജ് ജോസഫ് എന്ന പേര് സ്വീകരിക്കാന്‍ എന്താണ് തടസ്സം? ഒരാള്‍ ജനിച്ച ജാതി മതമനുസരിച്ച് മാത്രമേ തൂലികാനാമം സ്വീകരിയ്ക്കാവൂ എന്നുണ്ടോ? ജോര്‍ജ് ജോസഫ് എന്ന പേരില്‍ ഒരാള്‍ നായര്‍ സമുദായത്തിനെതിരെ എഴുതി എന്നതിന്റെ പേരില്‍ നായന്മാരെല്ലാം കൂടി ക്രിസ്ത്യാനികള്‍ക്കെതിരെ കലാപത്തിനിറങ്ങിയാല്‍
അതവരുടെ വിവരക്കേടെന്നല്ലാതെ എന്തു പറയാന്‍ ? അയാള്‍ മറ്റാരുടെയോ ഫോട്ടോ ഉപയോഗിച്ചെന്നും പറയുന്നു. പരാതി ഉള്ള പക്ഷം ആ മറ്റൊരാളാണ് അതുന്നയിയ്ക്കേണ്ടത്. അനുമതിയില്ലാതെ തന്റെ ചിത്രം ഉപയൊഗിച്ചു എന്ന് അയാള്‍ പരാതിപ്പെട്ടാല്‍ അതു
തീര്‍ച്ചയായും ഗൌരവമുള്ള കുറ്റം തന്നെയാണ്. ഏതായാലും ആ കാര്യത്തിന് നാരായണപ്പണിക്കരോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ അല്ല
പരാതി പറയേണ്ടത്.
ഒരു സമുദായത്തെ ആക്ഷേപിച്ചു എന്ന പരാതിയില്‍ ഒരാളെ അറസ്റ്റു ചെയ്യുക എന്നത് ഫാസിസത്തിന്റെ ഏറ്റവും ചെറിയ
പതിപ്പുകളിലൊന്നാണ് എന്നു പറയേണ്ടി വരുന്നു. സമുദായത്തിനുമാത്രമെന്താണ് പ്രത്യേകത? ഒരു രാഷ്ട്രീയപാര്‍ട്ടിയെ
അവഹേളിയ്ക്കാമോ? ഒരു രാഷ്ട്രത്തെ അവഹേളിയ്ക്കാമോ?
ഒരു വ്യക്തിയെ അധിക്ഷേപിയ്ക്കുന്നു എന്നതാണ് പരാതിയെങ്കില്‍ തീര്‍ച്ചയായും അതില്‍ കേസുണ്ട്.
ചരിത്രത്തില്‍ നിലനിന്നിരുന്ന ചിലകാര്യങ്ങള്‍ ഒരാള്‍ക്ക്, ഏതെങ്കിലുമൊരു സമുദായത്തിനെതിരാണെങ്കില്‍ തന്നെ , പറഞ്ഞുകൂടെ?
പിന്നെന്തു അഭിപ്രായ സ്വാതന്ത്യമാണു കൂവെ ഇവിടെ? ബ്ലോഗ്, ഇന്റെര്‍നെറ്റ് , സൈബര്‍ ക്രൈം എന്നൊക്കെ കേട്ടാല്‍ ഏതൊ
അങ്ങെയറ്റത്തെ കുഴപ്പം പിടിച്ച എര്‍പ്പാടാണൊന്നൊക്കെ ധരിച്ചു വച്ച ചില വേന്ദ്രന്മാരുടെ പരാതി കിട്ടിയപാടെ നമ്മുടെ സൈബര്‍
പോലീസ് ചാടിയിറങ്ങി വില്ലനെ പിടിച്ചു കളഞ്ഞു!
ഒന്നു ചോദിയ്ക്കട്ടെ, കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും ഇവിടുത്തെ ചില പത്രങ്ങളുടെ ലേഖകന്മാര്‍ക്കെതിരെ വ്യക്തിയധിക്ഷേപത്തിന് പരാതി കൊടുത്താല്‍ അവരെ അറസ്റ്റു ചെയ്യുമോ? ക്രിസ്ത്യന്‍ സഭയിലെ ചില ബിഷപ്പുമാര്‍ക്കെതിരെ കഴിഞ്ഞ ദിവസം പിണറായി ശക്തമായി പ്രതികരിയ്ക്കുകയുണ്ടായി. സഭ ഒരു പരാതികൊടുത്താല്‍ പിണറായിയെ അറസ്റ്റു ചെയ്യുമോ?
ക്രൈം എന്ന പേരില്‍ നടത്തുന്ന ഒരു മാഗസിനുണ്ട് മലയാളത്തില്‍ . അതില്‍ വരുന്ന വാര്‍ത്തകളുടെ പേരില്‍ ആരോപിതര്‍ പരാതി
കൊടുത്താല്‍ ലേഖകനെ അറസ്റ്റുചെയ്യുമോ?
ഇവിടെ പറയുന്നത് ബ്ലോഗര്‍ ഷൈന്‍ സമുദായ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നാണ്! എന്താണതിന്റെ യുക്തി? ക്രിസ്ത്യന്‍ നാമധാരിയായ
ഒരാള്‍ നായന്മാര്‍ക്കെതിരെ ബ്ലൊഗില്‍കൂടി “ആക്ഷേപം“ നടത്തിയാല്‍ അത് ക്രിസ്ത്യാനികളെല്ലാം കൂടി ചെയ്യുന്നതാണെന്ന് പറഞ്ഞ്
നാടാകെ കലാപമാകുമെന്നോ?
ഇവിടെ യഥാര്‍ത്ഥപ്രശ്നം, വരേണ്യരെന്ന് മേനി നടിയ്ക്കുന്ന ചിലര്‍ക്ക് തങ്ങളുടെ യഥാര്‍ത്ഥ ചരിത്രം ഒരാള്‍ വിളിച്ചുപറയുന്നത് സഹിയ്ക്കുന്നില്ല
എന്നതാണ്. എന്റെ അഭിപ്രായത്തില്‍ ഇതു വിളിച്ചുപറയാന്‍ പറ്റിയ ഏറ്റവും നല്ല സമയം ഇപ്പോള്‍ തന്നെയാണ്. നമ്മുടെ ചുറ്റുമൊന്നു
കണ്ണോടിച്ചു നോക്കൂ, ജാതീയത അതിന്റെ എല്ലാ ഊച്ചാളിത്തരത്തോടും കൂടി പൂണ്ട് വിളയാടുകയാണ് മലയാളിയുടെ ബോധ-സാംസ്കാരിക മണ്ഡലങ്ങളില്‍ . മലയാള സിനിമ അതിന്റെ എറ്റവും നല്ല കൂട്ടികൊടുപ്പുകാരായി മാറിക്കഴിഞ്ഞു. സവര്‍ണരെന്ന്
മേനിനടിയ്ക്കുന്ന കുറച്ച് സംവിധായകര്‍ , തിരക്കഥാകൃത്തുകള്‍ , നിര്‍മ്മാതാക്കള്‍ , കുറച്ച് നടന്മാര് ഇവര്‍ ചേര്‍ന്ന് മലയാളിയിലേയ്ക്ക്
അടിച്ചേല്പിച്ച കൃത്രിമ സവര്‍ണ “ആഡ്യത്വം“ നമ്മള് ഇന്നേവരെ നേടിയ നവോത്ഥാനമൂല്യങ്ങളെ (അങ്ങനെയൊന്നുണ്ടെങ്കില്‍ ) നോക്കി
പല്ലിളിച്ചുകൊണ്ടിരിയ്ക്കുന്നു.
നമ്മുടെ സിനിമയില്‍ നായര്‍ തൊട്ടു മുകളിലേയ്ക്കുള്ളവന്റെ കഥയേ ഒള്ളൂ. അവന്റെ “തറവാടിത്തം , അവന്റെ “ശൌര്യം”, അവന്റെ
“നൈര്‍മല്യം” അവന്റെ പ്രേമം , അവന്റെ ഒലക്കേടെ മൂട്. ഇന്നാട്ടിലെ കോടിക്കണക്കിന് അവര്‍ണന്റെ കാശു മേടിച്ച് കീശയിലിട്ടിട്ട്
അവനെറിഞ്ഞുകൊടുന്നതാണ് ഈ സവര്ണപുരാണം. എം.ടി വാസുദേവന്‍ നായര്‍ നല്ല എഴുത്തുകാരന് തന്നെ. എന്നാല്‍ അദ്ദേഹം വെറും നാലുകെട്ട് നായരെഴുത്തുകാരനെ ആകുന്നുള്ളൂ. അദ്ദേഹം നമ്മുടെ നമ്മുടെ നവോത്ഥാനമൂല്യങ്ങള്ക്കേല്പിച്ച ആഘാതം ചെറുതല്ല.
ഇയ്യിടെ ഇറങ്ങിയ “നീലതാമര” എന്ന ചിത്രം നോക്കൂ. എത്ര വിദഗ്ദ്ധമായാണ് സവര്‍ണ നായര്‍ “മൂല്യ”ങ്ങളെ അദ്ദേഹവും സംവിധായകന്
ലാല്‍ ജോസും കൂടി നമ്മുടെ ബോധമണ്ഡലത്തിലേയ്ക്ക് അടിച്ചേല്പിയ്ക്കുന്നത്! ഇവിടെന്താ നായല്ലാത്തവനൊന്നും ജീവിതമില്ലേ?
കുടുംബമില്ലേ? കഥകളില്ലേ? കലകളില്ലേ? അതോ അവയെല്ലാം മറ്റാരോടും പറയാന്‍ പറ്റാത്തത്ര നിലവാരമില്ലാത്തതാണോ?
ഇതു പറയുമ്പോള്‍ ഒന്നുകൂടി പറയേണ്ടിയിരിയ്ക്കുന്നു, ക്രിസ്ത്യാനികളിലും സവര്‍ണതയ്ക്ക് യാതൊരു കുറവുമില്ല. അച്ചായന്മാരെന്ന് അറിയപ്പെടാന്‍ ഒരു പ്രത്യേക ത്രില്ലു തന്നെയുണ്ട്. ഇതും നമ്മുടെ സിനിമകള്‍ /സിനിമകളിലൂടെ സൃഷ്ടിച്ചെടുത്ത പൊതു ബോധ്യമാണ്.
നമ്മുടെ സാഹിത്യത്തില്‍ , സാംസ്കാരിക മേഖലയില്‍ , നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ , നമ്മുടെ രാഷ്ട്രീയത്തില്‍ അങ്ങനെ എല്ലായിടത്തും, ചരിത്രപരമായ കാരണങ്ങളാല്‍ വീണുകിട്ടിയ അധീശത്വം ഉപയൊഗിച്ച് സവര്‍ണത പിടിമുറുക്കിയിരിയ്ക്കുന്നു. അവര്‍ കൃത്രിമമായൊരു മൂല്യബോധം സൃഷ്ടിച്ചിരിയ്ക്കുന്നു. അതിന്റെ അവകാശികളെന്ന് സ്വയം സന്തൊഷിച്ചു കഴിയുന്ന നായര്‍ മേലാളത്തത്തിന്റെ മുഖത്തേറ്റ അടിയാണ് ബ്ലോഗര്‍ ഷൈന്‍ വലിച്ചു തോണ്ടി പുറത്തിട്ട ചരിത്ര സത്യങ്ങള്‍ (ഞാന്‍ അതു വായിച്ചിട്ടില്ല. അതിനോടുള്ള പ്രതികരണങ്ങളില്‍ നിന്നും മറ്റും ഉണ്ടായ ബോധ്യമാണ്).
കഴിഞ്ഞ കാലത്തെ ഫ്യൂഡല്‍ മനസ്സില്‍ നിന്നും ഒരിഞ്ചുപോലും മുന്നോട്ടുപോകാന്‍ തങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല (അതിനു താല്പര്യവുമില്ല എന്നും) മലയാളിയുടെ മുഖത്തു നോക്കിയുള്ള പ്രഖ്യാപനമാണ് ഈ അറസ്റ്റിലൂടെ നായര്‍ സമുദായം നടപ്പാക്കുന്നത്.
അഭിപ്രായ സ്വാതന്ത്ര്യവാദികളെല്ലാം സ്വന്തം സമുദായത്തിന്റെ കാര്യം വന്നപ്പോള്‍ “ബ്ബ..ബ്ബ “ വയ്ക്കുന്നതു കാണാന്‍ നല്ല ചേലുണ്ട്.
മറ്റൊരു കൂട്ടര് ഈ അറസ്റ്റിനെ ന്യായീകരിയ്ക്കുന്നത്, സര്‍വമത സാഹൊദര്യം കൊണ്ടൊന്നുമല്ല, തങ്ങളുടെ സമുദായത്തെ വിമര്ശിയ്ക്കാന് വരുന്നവരെ കൈകാര്യം ചെയ്യാന്‍ നല്ലൊരു ന്യായീകരണം കിട്ടിയതു കൊണ്ടുമാത്രമാണ്.
ബ്ലോഗ് ഒരുആത്മപ്രകാശനോപാധിയാണ്.
അവിടെ വ്യവസ്ഥാപിത അച്ചടി ഭാഷമാത്രമേ ഉപയൊഗിച്ചുകൂടു എന്നില്ല. ബ്ലോഗര്‍ക്ക് അവന്റെ ആശയം പ്രകടിപ്പിയ്ക്കാന്‍ പറ്റുന്ന ഏതു ഭാഷയും
പ്രയോഗവുംഉപയോഗിയ്ക്കാം. അതിനു വരാവുന്ന പരിമിതി തന്റെ വായനക്കാര്‍ക്ക് അതു മനസ്സിലാക്കാന്‍ സാധിയ്ക്കുമോ എന്നതു മാത്രമാണ്. അസഭ്യം അഥവാ അധിക്ഷേപം
ആപേക്ഷികം മാത്രമാണ്. സമൂഹം നിശ്ചയിച്ചിരിയ്ക്കുന്ന ഒരു പൊതു ബോധ്യം ഉണ്ട്. അതിനെ ആശ്രയിച്ചിരിയ്ക്കുന്നു ഒരുവന്റെ ഭാഷ മാന്യമോ
അമാന്യമോ എന്നത്. ഈ പൊതു ബോധ്യം ആരുടേതാണ് എന്നിടത്താണ്
മാന്യതയുടെയും അമാന്യതയുടെയും അതിര്‍വരമ്പ്.
ഒരു ഗോത്ര സമൂഹം മാന്യമെന്ന് അംഗീകരിച്ച് പുലര്‍ത്തിപ്പോരുന്ന ഭാഷ
നാമംഗീകരിച്ചിരിയ്ക്കുന്ന മൂല്യബൊധമനുസരിച്ച് മാന്യമാകണമെന്നില്ല. പണ്ട്
സംസ്കൃതം മാന്യവും പച്ചമലയാളം അമാന്യവുമായിരുന്നു.
ഇന്ന് നമ്മുടെ സമൂഹം അംഗീകരിച്ചിരിയ്ക്കുന്നത് സവര്‍ണ മൂല്യബോധമാണ്. അതു പൂര്‍ണമായും കൊള്ളരുതാത്തതാണെന്ന അഭിപ്രായമൊന്നും എനിയ്ക്കില്ല. നടപ്പ് വരമൊഴിയില്‍ ഒരു പക്ഷെ അതായിരിയ്ക്കും കൂടുതല്‍ നന്ന്. എന്നാല്‍ ബ്ലോഗ് ഒരു ആത്മപ്രകാശനോപാധി എന്ന നിലയില്‍ ആ മൂല്യബോധത്തെ പൂര്‍ണമായും അംഗീകരിച്ചുകൊള്ളണം എന്നില്ല. സംസാരഭാഷയിലെ പല പദങ്ങളും വരമൊഴിയില്‍ രേഖപ്പെടുത്തുന്നത് മാന്യതയ്ക്ക് യോജ്യമല്ലായിരിയ്ക്കാം, എന്നാല്‍ രണ്ടും
ആശയപ്രകാശനം നടത്തുന്നുണ്ട്. കൂടുതല്‍ വേഗതയില്‍ സംവേദനം സാധിയ്ക്കുന്നത് വാമൊഴി അഥവാ സംസാരഭാഷയ്ക്കാണ്. വരമൊഴിയില്‍ ഒരു വരികൊണ്ടോ ഒരു ഖണ്ഡിക കൊണ്ടോ മാത്രം പ്രകാശിപ്പിയ്ക്കാനാവുന്ന ആശയതീക്ഷണത വാമൊഴിയില്‍ ഒരു വാക്കുകൊണ്ടു സാധിയ്ക്കും.
ഒരു ബ്ലോഗര്‍ അല്ലെങ്കില്‍ വെറും വ്യക്തി തന്റെജീവിതത്തില്‍ നേരിടേണ്ടി വന്ന
തിക്താനുഭവങ്ങളോട് രൂക്ഷമായി പ്രതികരിയ്ക്കാന്‍ വാമൊഴിയെ ആശ്രയിച്ചു എങ്കില്‍ അതൊരു തെറ്റല്ല. തന്റെ രൂക്ഷ പ്രതികരണം രേഖപ്പെടുത്താന്‍ ഏറ്റവും നല്ലത് വാമൊഴി അല്ലെങ്കില്‍ അസംസ്കൃത രചനാരീതിയാണ് നല്ലത് എന്നു തോന്നിയതിനാലാവാം.
എതെങ്കിലും ഒരു വ്യക്തിയ്ക്ക് നേരെയാണ് ഇത്തരമൊരു അധിക്ഷേപമെങ്കില്‍ അവിടെ കുറ്റകൃത്യത്തിന്റെ കണക്കെടുപ്പ് നടത്താന്‍ ചാന്‍സുണ്ട്. എന്നാലിവിടെ ഒരു സമുദായമാണ് ശരവ്യമായിരിയ്ക്കുന്നത്. തങ്ങള്‍ക്കുണ്ടെന്ന് മേനിനടിയ്ക്കുന്ന സവര്‍ണതയുടെ പേരില്‍ ആ സമുദായം ഇക്കാലത്തും ഇതര അവര്‍ണസമൂഹങ്ങളോടു ചെയ്യുന്ന ആക്ഷേപത്തിനോടുള്ള പ്രതികരണമായിട്ടായിരിയ്ക്കാം ആ ബ്ലോഗര്‍ പ്രസ്തുത സമുദായത്തിന്റെ ഭൂതകാല
മ്ലേച്ഛതകള്‍ പുനര്‍വായിച്ചുകൊണ്ട് വാമൊഴിയായി രേഖപ്പെടുത്തിയത്.
സവര്‍ണമൂല്യബോധത്തിന്റെ അളവുകോല്‍ വച്ച് നോക്കുമ്പോള്‍ അത് അധിക്ഷേപമായി തോന്നുന്നത് സ്വാഭാവികം. പണ്ട് “തമ്പ്രാ“ എന്നു വിളിയ്ക്കേണ്ടിടത്ത് പേര് അല്ലെങ്കില്‍ “ചേട്ടാ, അനിയാ“ അങ്ങനെയെന്തെങ്കിലും വിളിച്ചാല്‍ കടുത്ത അധിക്ഷേപം തന്നെയായിരുന്നല്ലോ?
നായന്മാര് ഒരു സംഘടന എന്ന നിലയില്‍ അവര്‍ണരെ ആക്ഷേപിയ്ക്കുന്നില്ലായിരിയ്ക്കാം. എന്നാല്‍ നായന്മാര് എന്ന വ്യക്തികള്‍ (എല്ലാവരുമല്ല) ഇന്നും അക്കാര്യത്തില്‍ കുറവൊന്നും വരുത്തിയിട്ടില്ല.
ചരിത്രത്തിലെ പീഡനങ്ങളെ, അടിച്ചമര്‍ത്തലുകളെ, ആക്ഷേപങ്ങളെ വിളിച്ചു പറയാന്‍ സവര്‍ണ മൂല്യബോധത്തിലധിഷ്ഠിതമായ ഭാഷ തന്നെ
ഉപയോഗിയ്ക്കണമെന്നാണ് ചിലര്‍ തെര്യപ്പെടുത്തുന്നത്. അതിനു മനസ്സില്ലാത്ത ഒരു ബ്ലോഗറെ അറസ്റ്റു ചെയ്യിയ്ക്കുക വഴി, “വേദം കേട്ട ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിയ്ക്കണമെന്ന്” തിട്ടൂരം നല്കിയ പഴയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ആധുനികകാലത്തെ വീണ്ടെടുപ്പാണ് നായര്‍ സമുദായ സംഘടന നടത്തിയിരിയ്ക്കുന്നത്.എല്ലാ ജാതിയും തന്റെ താഴെ തട്ടില്‍ വരുന്ന ജാതികളോട് ഇതേ സമീപനം തന്നെയാണ് കൈക്കൊണ്ടിരുന്നത്. നായര്‍ പ്രമാണിമാരോളം തന്നെ പ്രാമാണിത്തം ചമയുന്ന ഈഴവപ്രമാണിമാരേയും എനിയ്ക്കറിയാം. ദളിതരില്‍
പോലും ഏറ്റക്കുറച്ചിലുണ്ട്. വയനാട്ടില്‍ അയിത്തം ആചരിയ്ക്കുന്ന (ഇപ്പോഴുമുണ്ടോ എന്ന് കൃത്യമായറിയില്ല) ആദിവാസി ഗോത്രമുണ്ട്. ഈ സാമൂഹ്യാര്‍ബുദം ക്രിസ്ത്യാനികളിലുണ്ട്, മുസ്ലീങ്ങളില്‍ (താരതമ്യേന കുറവ്) പോലുമുണ്ട്.
ചുരുക്കത്തില്‍ സവര്‍ണത എല്ലാ തട്ടിലുമുണ്ട്. എങ്കില്‍ പോലും സമൂഹം അംഗീകരിച്ചിരിയ്ക്കുന്നത് (അഥവാ അംഗീകരിപ്പിച്ചിരിയ്ക്കുന്നത്) നായര്‍ മുതല്‍
മുകളിലേയ്ക്കുള്ളവന്റെ സവര്‍ണതയാണ്. അതിന്റെ പൊതുപ്രഖ്യാപനമാണ് പേരിനൊപ്പം വാലും തൂക്കിയിട്ട് നടക്കുന്ന ഇവറ്റകളുടെ അല്പത്ത്വം.
മറ്റു രംഗങ്ങളില്‍ അവര്‍ണന്റെ പുറകിലാണെങ്കില്‍ പേരിലെങ്കിലും മുന്നില്‍ നില്ക്കാം എന്ന ജംബുകബുദ്ധി. അവന് തന്റെ ജാതിപ്രഖ്യാപനത്തിലൂടെ പറയുന്നത്, ഞാന്‍
സവര്‍ണനാണ്, നിന്നെക്കാള്‍ എനിയ്ക്കെന്തു കുറവുണ്ടെങ്കിലും ശരി ഞാന്‍ നിന്റെ
മുകളിലുള്ളവനാണ് എന്നത്രേ! ആ ചിന്താഗതിയില്ലാത്ത ഒരു സവര്‍ണനും തന്റെ ജാതിപ്പേര് പ്രദര്‍ശിപ്പിയ്ക്കില്ല.
നമ്മുടെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍ അടിഞ്ഞു കൂടിയ സവര്‍ണമൂല്യബോധത്തിന്റെ ഒരു പൊളിച്ചെഴുത്ത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ജനതയില്‍ ഭൂരിപക്ഷം വരുന്ന അവര്ണന് ചരിത്രം പഠിയ്ക്കണം. എന്നിട്ട് സവര്‍ണന്റെ നാറുന്ന മ്ലേച്ഛതയുടെ “പാരമ്പര്യം” സമൂഹത്തില്‍ തുറന്നു കാണിച്ചുകൊണ്ട് അവറ്റകള് കനിഞ്ഞു നല്കിയ “അവര്ണന് “ എന്ന മേലാട വലിച്ചെറിയണം. അങ്ങനെ പുതിയൊരു ചരിത്രനിര്‍മ്മിതിയ്ക്ക്, മൂല്യബോധത്തിന് അടിത്തറയിടാന്‍ ഈ അറസ്റ്റിന് കഴിഞ്ഞാല്‍ അതായിരിയ്ക്കും സവര്‍ണതയ്ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും നല്ല തിരിച്ചടി.
എം.ടി,യ്ക്ക് നാലുകെട്ടിനപ്പുറമുള്ള സാധാരണക്കാരന്റെ ജീവിതം കാണാന്‍ കണ്ണില്ലാത്തതുകൊണ്ട് നായന്മാരുടെ ജീവിതം മാത്രം കഥയായി. അതവിടം കൊണ്ടു നിന്നില്ല. സിനിമയിലൂടെ സാധാരണക്കാരന്റെ ബോധമണ്ഡലത്തിലേയ്ക്ക് അടിച്ചേല്പിച്ചു. ഇന്ന് മലയാളസിനിമയില്‍ നായക ഹൈന്ദവകഥാപാത്രം എന്നു പറഞ്ഞാല്‍ ചുരുങ്ങിയത് നായരെങ്കിലുമായിരിയ്ക്കണം!!! ഒരു സവര്‍ണ ന്യൂനപക്ഷത്തിന്റെ “സംസ്ക്കാരം” എങ്ങിനെയാണ് ഭൂരിപക്ഷ അവര്‍ണവിഭാഗത്തിന് ബോധ്യപ്പെടുത്തികൊടുക്കുന്നത് എന്നതിന്റെ ലളിതമായ ഉദാഹരണമാണിത്. “..ല്ല” എന്ന മലയാള ഉച്ചാരണം “..ല്യ” എന്ന നിലയിലേയ്ക്ക് മാറ്റിയെടുത്തത് നോക്കൂ. ഈ മാറ്റം മലയാളിയുടെ സംസ്കാരികബോധമണ്ഡലത്തിലെ സവര്‍ണ കടന്നാക്രമണത്തിന്റെ മികച്ച ഉദാഹരണമത്രേ.
മാരീചന് , ചിത്രകാരന്, ദൃക്സാക്ഷി എന്നിവരുടെ ഇടിവെട്ട് കമന്റുകള്‍ക്കു താഴെ ഓരോ ഒപ്പ്...
ജോജു ഇവിടെ ചോദിച്ച ചോദ്യങ്ങള്‍ തികച്ചും പ്രസക്തമാണ്, ഷൈന്‍ കേസ് കോടതിയില്‍ നടക്കുമ്പോള്‍ ഉയരാനിടയുള്ള ചോദ്യങ്ങളാണവ... നാരായണേട്ടനും കൂട്ടരും, ചരിത്രം വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാനുള്ള അവസരം വീണ്ടും സൃഷ്ടി ക്കുകയാണെന്ന് തോന്നുന്നു. :-)
അയ്യോ മാരീചരേ...
ഹേയ്റ്റ് കണ്ടെന്റ്, ക്ഷുദ്രമായ ഇടപെടല്‍ ഇതൊക്കെ ചന്ത്രക്കാരന്റെ പ്രയോഗങ്ങളാണ്. എന്റെയല്ല. “അതിന്റെ ഹേയ്റ്റ് കണ്ടെന്റിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്ത ബ്ലോഗര്‍മാരില്‍ ഒരാളാണ് ഈ ലേഖകനും”. അതിലെ ഹേറ്റ് കണ്ടെറ്റില്ല എന്നാണു വാദമെങ്കില്‍ ചന്ത്രക്കാരനും മാരീചനും തമ്മിലാവാം തര്‍ക്കം. ചന്ത്രക്കാരന്റെ പോസ്റ്റുവായിച്ച് വിചിത്രകേരളത്തിന്റെ പോസ്റ്റില്‍ ഹെറ്റ് കണ്ടെന്റുണ്ടെന്നു വിചാരിച്ച ഞാനിപ്പൊ ആരായീ...
"പിന്നേ, പിണറായി വിജയനെ ചരിത്രം പറഞ്ഞല്ലേ അവഹേളിച്ചത്. കാഞ്ഞ യുക്തി തന്നപ്പാ.. സമ്മതിച്ചു"
വീടല്ല സഖറിയായുടെ പ്രസംഗമാണു വിഷയം. അതിലെ ചരിത്രമാണു വിവാദവിഷയം.
നായര്‍ സര്‍വീസ് സഭ എന്നാണോ എന്‍.എസ്.എസിന്റെ മുഴുരൂപം?
http://www.mathrubhumi.com/story.php?id=101652
വിവാദമായിത്തീര്‍ന്ന ബ്ലോഗിന്റെ ഗൂഗിള്‍ കാഷ് മെമ്മറിയില്‍ ലഭ്യമായ പേജ് ലിങ്ക്
ജോജുവിന്റെ ചോദ്യങ്ങൾക്ക് എനിക്കറിയാവുന്ന ഉത്തരം ഞാനെഴുതാം.
തോല്പിച്ചാലും കുഴപ്പമില്ല.
1. എന്തുകൊണ്ടൂ നായര്‍ സമുദായത്തില്‍ മാത്രം സ്ത്രീകള്‍ക്ക്
കൂടുതല്‍ ലൈംഗീകസ്വാന്ത്ര്യം നിലനിന്നു?
ഇതു ലൈംഗീക സ്വാതന്ത്ര്യമല്ല,മറിച്ച് സ്വത്തിനോടുള്ള
ആർത്തിയാണ്.ഭൂമിയുടെ മേൽ അവകാശം,ബ്രഹ്മസ്വത്തിലും,
ദേവസ്വത്തിലും കേന്ദ്രീകരിച്ചിരുന്ന സമൂഹ്യാവസ്ഥയിൽ
ഭൂമി നേടിയെടുക്കാനും,അതുവഴി മറ്റു സമുദായങ്ങൾക്കിടയിൽ
മേൽകൈ നേടാനും,കഴിഞ്ഞത് ഈ നിലപാട് കാരണമാണ്.
അതിൽ വിജയിച്ച ചരിത്രമാണുള്ളത്.(കഥകളൂം ചരിത്രവും ഒന്നായി വരുന്ന
ധാരാളം സന്ദർഭങ്ങളുണ്ട്)
2. കേരളത്തിലെ മറ്റേതെങ്കിലും ജാതിയില്‍, മതത്തില്‍ സമാനമായ
സദാചാരമൂല്യങ്ങള്‍ നിലനിന്നിരുന്നോ?
നിലനിന്നിരുന്നില്ല.കാരണം,ജാതി/മത സമൂഹങ്ങളെ നിർമ്മിച്ചിരി-
ക്കുന്നതുതന്നെ ശ്രേണീകരിച്ചാണ്.അതിനാൽ ആചാരങ്ങളീൽ അതിന്റേതായ
‘കർക്കശത’ നില നിർത്താൻ ഒരോസമൂഹവും ബാധ്യസ്ഥരായിരുന്നു.
മറ്റു സമുദായങ്ങൾകൊക്കെ’സത്വബോധം’ നേടാനാകുമ്പോൾ,നായർക്ക്
അതില്ലായിരുന്നു.കാരണം അധികാര കുത്തകയുണ്ടായിരുന്ന ബ്രാഹ്മണനും
തൊഴിൽ ‘കുത്തക’മാത്രമുണ്ടായിരുന്ന കീഴാള/അവർണ സമൂഹത്തിനുമിടയിലെ
കങ്കാണീ സമുദായമായിരുന്നു നായർ.
തിരുവിതാം കൂറിലെ തമിഴ് ബ്രാഹ്മണരുടെ ഉദ്യോഗ കുത്തക ക്കെതിരെ
നായർ നടത്തിയ നീക്കമായിരുന്നു.മലയാളി മെമ്മോറിയൽ
(പപ്പനാവന്റെ-പത്തുകാശ്)അതോടെ പതിനെട്ടോളം വരുന്ന ജാതി സമൂഹങ്ങൾ
‘സമുദായ’മായി മാറി.കേരളത്തിൽ ഇന്നു കാണുന്ന ജാതി സമവാക്യത്തിന്
ഒരുപാട് മാനങ്ങളുള്ള സാമൂഹ്യ ബലതന്ത്രം കാരണമായിട്ടുണ്ടന്ന് ചരിത്രം
പഠിച്ചാൽ മനസ്സിലാകും.(3.4.5.ചോദ്യങ്ങൾക്കുള്ള ഉത്തരവും ഇതിൽനിന്നും
കണ്ടെത്തണമെന്ന് അഭ്യർത്ഥിക്കുന്നു.)
6. യൂറോപ്യന്മാരുടെ വരവിനുമുന്പ് ഇവിടെയുണ്ടായിരുന്ന ക്രിസ്തുമതത്തിലെയും
മുഗല് അധിനിവേശങ്ങള്‍ക്കു മുന്‍പ് ഉണ്ടായിരുന്ന ഇശ്ലാം മതത്തിലെയും
അവസ്ഥ എന്തായിരുന്നു?
അന്നെല്ലാം’വിശ്വാസകൂട്ടായ്മ’യുടെ മെക്കാനിസമായിരുന്നു.
അധികാരത്തിന്റെ ബലതന്ത്രം രൂപപ്പെടുന്നത് ,അധിനിവേശ-അധികാരത്തിന്റെ
പാഠഭാഗങ്ങളിൽ തിരയണം.
ചിത്രകാരന്റെ ഒരു കാമെംട് ഇതാ
കേരളത്തിലെ ബുധമത പാരമ്പര്യ ത്തിന്റെ പിന്മുറക്കാരാണു ക്രിസ്തിയനികളും മുസ്ലിംകങളും എന്നു
ഇനി താഴെ കാണുന്നത് കൂടി വായിക്കൂ
1505ല്‍ കേരളം സന്ദര്‍ശിച്ച, സഞ്ചാരിയായിരുന്ന ബര്‍ബോസ വിവരിക്കുന്നത് ഇങിനെയാണ് “അവരുടെ (ഈഴവരുടെ) അനതരാവകാശികള്‍ സഹോദരിയുടെ മക്കളാണ്. അവര്‍ വിവാഹിതരാണെങ്കിലും ഇങിനെ സംഭവിക്കാന്‍ കാരണം. അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല” : Book of Duarto Barbosa, P.60
19ആം നൂറ്റാണ്ടില്‍ ഡൊക്ടര്‍ ഫ്രാന്‍സിസ് ഡേയും ഏതാണ്ട് ഇതേ സ്ഥിതി തന്നെ പറയുന്നു. “ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ്”: Dr. Francis Day-"Land of Perumals"P 323
എന്തു മനസ്സിലായി
ha ha ha ha
Solidarity
വിചിത്രകേരളം എന്ന ഒരു ബ്ലോഗ്പേര്. അതില്‍ വരുന്നതാകട്ടെ. കേരളത്തിലെ ഊരു സമുദായത്തെ മാത്രം ടാര്‍ജ്ജറ്റ് ചെയ്തുകൊണ്ടുള്ള ലേഖനങ്ങള്‍.
അതുപോകട്ടെ കാലാകാലങ്ങളില്‍ എന്‍.എസ്.എസ്.ഒരുപാട് കാര്യങ്ങള്‍ ടാര്‍ജറ്റ് ചെയ്യുന്നുണ്ടല്ലോ.(കേരളത്തില്‍ സ്വന്തം സമുദായത്തിലുള്ള പാവപ്പെട്ടവര്‍ക്ക് ഒരുഗുണവും ചെയ്യാത്ത സമുദായം എന്‍.എസ്.എസ് ആണെന്ന് എല്ലാവര്ക്കും അറിയാം. ആര്.ബാലകൃഷ്ണപിള്ള എന്ന നായര്‍പ്രമാണി കഴിഞ്ഞ 40ഓളം വര്‍ഷങ്ങളായി ഒരു എന്‍.എസ്.എസ്.താലൂക്ക് യൂണിയന് ഭരിക്കുന്നുണ്ട്.അവിടെ എന്തു ജനാധിപത്യം?)
പിന്നെ വിചിത്ര കേരളത്തിന്റെ ഉടമ ചെയ്തതോ ബ്ലോഗെന്ന ജനാധിപത്യത്തിന്റെ സാധ്യതകള്‍ അടച്ചു വച്ചു. താന്‍ പോസ്റ്റുന്നതിലേക്ക് ആരും അഭിപ്രായങ്ങള്‍ പറയേണ്ടതില്ല എന്ന നിലപാടില്‍ എന്തു ജനാധിപത്യം.?
എന്തുകൊണ്ട് താന്‍ പറയുന്ന കാര്യങ്ങള്‍ പൊതുചര്‍ച്ചയ്ക്ക് വച്ചില്ല.
അപ്പോള്‍ അയാള്‍ക്ക് ഹിഡന്‍ അജന്‍ഡ ഉണ്ടായിരുന്നു എന്നര്ത്ത്ഥം. പിന്നെ പോലീസ് നടപടി.
എന്താണു സുഹൃത്തെ നമ്മുടെ നാടായ നാട്ടിലൊക്കെ റോഡായ റോഡുകളൊക്കെ തടഞ്ഞിട്ട് മണിക്കൂറുകളോളം ഭക്തിയുടെ പേരില്‍ കൂത്താടുന്നവരെ ഒന്നും ചെയ്യാത്തത്. ഉത്സവം എന്ന പേരും. ആരു പരാതി പറയും? ആരു നടപടി എടുക്കും. ജാതിസംഘടനകള്‍ക്കും,, മതവിഭാഗങ്ങള്‍ക്കും മാത്രം പിന്നെ അവരെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയക്കാര്ക്കുമല്ലാതെ ആര്‍ക്കാണു കേരളത്തില്‍ ജീവിക്കാന്‍ കഴിയുക.
ജനാധിപത്യം എന്നാല്‍ ജനങ്ങള്‍ക്ക് മുകളില്‍ ഇത്തരക്കാര്‍ക്ക് ഉള്ള ആധിപത്യം എന്നല്ലേ?
പിന്നെ ഈ വിചിത്രകേരളം മഹാന് ചെയ്തത് ചെറ്റത്തരമാണ്. അയാള്‍ എഴുതിയതിലെ ആശയത്തെ പറ്റിയല്ല, കേരളത്തെ ബാധിക്കുന്ന എന്തെല്ലാം പ്രശനങ്ങല്‍ ഉണ്ട്. അപ്പോഴാണയാള്‍ നായര്‍ സമുദായത്തെ ഒറ്റയ്ക്ക് ഉദ്ധരിക്കാന്‍ ഇറങ്ങിയത്
ഏതെങ്കിലൂം നായര്‍ പെണ്‍കുട്ടികള്‍ ഇയാളെ ചെരിപ്പിനടിച്ചിട്ടുണ്ടാകും.
1505ല്‍ കേരളം സന്ദര്‍ശിച്ച, സഞ്ചാരിയായിരുന്ന ബര്‍ബോസ വിവരിക്കുന്നത് ഇങിനെയാണ് “അവരുടെ (ഈഴവരുടെ) അനതരാവകാശികള്‍ സഹോദരിയുടെ മക്കളാണ്. അവര്‍ വിവാഹിതരാണെങ്കിലും ഇങിനെ സംഭവിക്കാന്‍ കാരണം. അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല” : Book of Duarto Barbosa, P.60
19ആം നൂറ്റാണ്ടില്‍ ഡൊക്ടര്‍ ഫ്രാന്‍സിസ് ഡേയും ഏതാണ്ട് ഇതേ സ്ഥിതി തന്നെ പറയുന്നു. “ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ്”: Dr. Francis Day-"Land of Perumals"P 323
"അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല Book of Duarto Barbosa, P.60
ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ് Dr. Francis Day-"Land of Perumals"P "
മുകളില്‍ കൊടുത്ത ഉദ്ധരണി, നായര്‍ക്ക് പിന്തുണ കൊടുക്കാനായി,അതായത് നായരെ പോലെ മറ്റ് ജാതിക്കാരിലെ സ്ത്രീകളും വേശ്യകളായിരുന്നു എന്നു സ്ഥാപിക്കാനായി S, Suresh,Vazhakakli തുടങ്ങിയ
പേരുകളിലുള്ള നായന്മാര് ബ്ലോഗായ ബ്ലോഗുകളിലെല്ലാം കൊണ്ടു നടന്ന് പേസ്റ്റി വെക്കുന്നുണ്ട്. ടി വാലന്മാര്‍ക്ക് കാര്യം നല്ലതുപോലെ മനസ്സിലാകാത്തതു കൊണ്ടാണ് ഈ പരിപാടിയുമായി കറങ്ങി നടക്കുന്നത്. വേശ്യകള്‍ എല്ലാ ജാതികളില്‍ നിന്നും മതങ്ങളില്‍ നിന്നും ഉണ്ടായിരുന്നു, ഉണ്ട്, ഉണ്ടാകും. ജനസംഖ്യാനുപാതികമായി കണെക്കെടുത്തു നോക്കിയാല്‍ ഒരു പക്ഷെ നായന്മാരേക്കാള്‍ വേശ്യകള്‍ മറ്റു ജാതിയിലെങ്ങാനും ആയിപ്പോയാല്‍ പോലും അത്ഭുതപ്പെടേണ്ട കാര്യവുമില്ല. എന്നാല്‍ നമ്പൂരിമാരുടെയും രാജാക്കന്മാരുടെയും ആവശ്യത്തിലേക്കു മാത്രമായി വേശ്യാവൃത്തിയെ കുലത്തൊഴിലാക്കിയും ജീവിതാനുഷ്ഠാനമാക്കിയും ആത്മീയാനുഷ്ഠാനം പോലുമായും കണക്കാക്കി ആചരിച്ചു ജീവിച്ചു പോന്നിരുന്ന ഒരേയൊരു ജാതി നായര്‍ മാത്രമായിരുന്നു എന്നതാണ് മറ്റ് ജാതികളും നായര്‍ ജാതിയും തമ്മിലുള്ള അജഗജാന്തര വ്യത്യാസം.
Book of Duarto Barbosa, P.60: 1505ല്‍ കേരളം സന്ദര്‍ശിച്ച, സഞ്ചാരിയായിരുന്ന ബര്‍ബോസ വിവരിക്കുന്നത് ഇങിനെയാണ് “അവരുടെ (ഈഴവരുടെ) അനതരാവകാശികള്‍ സഹോദരിയുടെ മക്കളാണ്. അവര്‍ വിവാഹിതരാണെങ്കിലും ഇങിനെ സംഭവിക്കാന്‍ കാരണം. അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല”
Dr. Francis Day-"Land of Perumals"P 323: 19ആം നൂറ്റാണ്ടില്‍ ഡൊക്ടര്‍ ഫ്രാന്‍സിസ് ഡേയും ഏതാണ്ട് ഇതേ സ്ഥിതി തന്നെ പറയുന്നു. “ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ്”
---------------------------------
ബാര്‍ബൊസ മാത്രമല്ല ഇതു പരഞിട്ടുള്ളത്. General Collection of Voyages and Travels (John Pinkerton): "A Tiati (Thiyyathi) or female of this caste, although reduced to prostitution, has been known to refuse going in to a gentleman's palanquin, because the bearers were Mucua"
തീയത്തികളുടെ തൊഴില്‍ വേശ്യാവ്രിത്തി ആണെങ്കിലും, ഇവര്‍ മുക്കുവരുടെ കൂടെ പല്ലക്കില്‍ കയറാറില്ല.
http://books.google.com/books?id=L1NBAAAAcAAJ&&pg=PA739
The Voyage (François Pyrard de Laval): "And there are none other concubines or public girls, but the wives and daughters of these Tiua (Thiyya), for the other women abandon themselves only to those of their own caste. They scurple themselves to yield themselves for hire to any man whatever, no matter of what birth, race or religion, having nothing to fear from their husbands, who durst not to say a word, and meekly suffer it."
മലബാറിലെ വേശ്യകള്‍ എല്ലാം തന്നെ തിയ്യ ജാതിക്കാരാണു. മറ്റ് ജാതികളിലെ സ്ത്രീകള്‍ സ്വന്തം ജാതിയിലെ പുരുഷൻമാരുമായി മാത്രം ശയിക്കുമ്പൊള്‍, തിയ്യ ജാതിയിലെ സ്ത്രീകള്‍ ഒരു നിശ്ചിത തുക ഈടാക്കിയ ശേഷം ആരുടെ കൂടെ വെണമെങ്കിലും ശയിക്കുന്നതിനു തയ്യാറാകുന്നു.
http://books.google.com/books?id=WxwnE2tzBxwC&pg=PA386
ബ്ലോഗില്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക എന്നത് ബ്ലോഗര്‍മാരുടെ
ആത്മപ്രകാശന രീതിയാണ്. അവരെ ജാതി മത ഫാസിസ്റ്റ് സംഘടനകളും,അധികാരവും ചേര്‍ന്ന് നിശബ്ദരാക്കാന്‍ പതിവുപോലെ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിനെതിരെ
ബ്ലോഗര്‍മാര്‍ക്ക് വ്യക്തിപരമായി ഒന്നും ചെയ്യാന്‍ കഴിയില്ല. എന്നാല്‍ നിയമ പ്രകാരം രജിസ്റ്റെര്‍ ചെയ്യപ്പെടുന്ന ബ്ലോഗര്‍മാരുടെ സംഘടനകള്‍ക്കും, നിലവിലുള്ള രാഷ്ട്രീയ സംഘടനകള്‍ക്കും മാത്രമേ ഈ പ്രശ്നത്തെ പ്രതിരോധിക്കാനാകു.
അതിനായി തിരുവനന്തപുരത്തും കൊച്ചിയിലും ഒരോ ബ്ലോഗ് സംഘടനകളെങ്കിലും നിലവില്‍ വരണമെന്ന് ചിത്രകാരന് ആഗ്രഹിക്കുന്നു.
സസ്നേഹം.
Post a Comment